'ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്, മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്': വേദനയായി മോഫിയയുടെ പിതാവിന്റെ വാക്കുകൾ

മകളുടെ ആത്മഹത്യയില്‍ മനംനൊന്ത ഒരു പിതാവിന്റെ ഫെയ്സ്ബുക് പോസ്റ്റിലെ വാക്കുകൾ ബന്ധുക്കൾക്കും നാ‌‌ട്ടുകാർക്കും വേദനയായി. താനായിരുന്നു മകള്‍ക്ക് തുണ. മകള്‍ക്ക് എന്തു പ്രശ്‌നം ഉണ്ടായാലും പപ്പാ എന്ന് വിളിയാണെന്നും ഈ പ്രശ്‌നത്തിന് മാത്രം അവള്‍ തന്നെ വിളിച്ചില്ലെന്നും മോഫിയ പര്‍വീണിന്റെ പിതാവ് ദില്‍ഷാദ് സലീം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മകള്‍ ഒറ്റയ്ക്കാണ് അതുകൊണ്ട് താനും അവള്‍ക്കൊപ്പം പോവുകയാണെന്നും ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പിൽ ദില്‍ഷാദ് പറഞ്ഞു.

‘എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോള്‍ക്കു തുണ. എന്തു പ്രശ്‌നമുണ്ടെങ്കിലും മോള്‍ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്കു സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്തു പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവന്‍ കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാന്‍ വിട്ടുകൊടുക്കാന്‍ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം’. – ദിൽഷാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.