'ഗവര്‍ണര്‍ രാജാവല്ല, രാജ്ഭവന്‍ രാജാവിന്റെ കൊട്ടാരവുമല്ല'; പുതിയ സ്ഥാനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നു: എം.വി ജയരാജന്‍

ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് മുകളില്‍ കേന്ദ്രം നിയമിച്ച ഒരുദ്യോഗസ്ഥന് യാതൊരു അമിതാധികാരവുമില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഭരണഘടന അനുഛേദം 163-ല്‍ പറയുന്നു. അനുഛേദം 213 പ്രകാരം നിയമസഭ സമ്മേളിക്കാത്ത സമയങ്ങളില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ വ്യവസ്ഥയുമുണ്ട്. പുതിയ സ്ഥാനങ്ങള്‍ക്കായി ബിജെപിയുടെ വിനീത വിധേയനായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്ക് ഭരണഘടനാവ്യവസ്ഥകളൊന്നും ബാധകമല്ല. ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ രീതിയിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിന് മുകളില്‍ കേന്ദ്രം നിയമിച്ച ഒരുദ്യോഗസ്ഥന് യാതൊരു അമിതാധികാരവുമില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഭരണഘടന അനുഛേദം 163-ല്‍ പറയുന്നു. അനുഛേദം 213 പ്രകാരം നിയമസഭ സമ്മേളിക്കാത്ത സമയങ്ങളില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ വ്യവസ്ഥയുമുണ്ട്. പുതിയ സ്ഥാനങ്ങള്‍ക്കായി ബിജെപിയുടെ വിനീത വിധേയനായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്ക് ഭരണഘടനാവ്യവസ്ഥകളൊന്നും ബാധകമല്ല. ഗവര്‍ണറുടെ യജമാനന്മാരാണെങ്കില്‍ മനുസ്മൃതി ഭരണഘടനയാക്കി വിളയാടുന്നവരാണ്. അതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ രീതിയിലാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുവരുന്നത് എന്ന് പറയേണ്ടിവരും.

ഗവര്‍ണറെ വ്യവഹാരത്തില്‍ കക്ഷിയാക്കാന്‍ ഭരണഘടനയില്‍ വിലക്കുള്ളതിനാല്‍ എന്തും ചെയ്യാമെന്ന ധിക്കാരം ജനാധിപത്യവിരുദ്ധമാണ്. നിയമസഭ ആഗസ്ത് 22 മുതല്‍ സമ്മേളിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചപ്പോള്‍ അതിനെ ഗവര്‍ണര്‍ സ്വാഗതം ചെയ്തു. എന്നാല്‍ നിയമസഭ പാസ്സാക്കിയ രണ്ട് ബില്ലുകള്‍ തടഞ്ഞുവെക്കുകയും ചെയ്തു. ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് മാത്രമല്ല, നിയമസഭയോടുള്ള അവഹേളനം കൂടിയാണ്. ഓര്‍ഡിനന്‍സുകളും നിയമസഭ പാസ്സാക്കുന്ന ബില്ലുകളും രണ്ടും ഗവര്‍ണര്‍ തടഞ്ഞുവെക്കുന്നു. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ ക്രിമി കടിയാണ് ഗവര്‍ണര്‍ക്കെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

ഗവര്‍ണറുടെ അംഗീകാരത്തിനയച്ച എല്ലാ ഓര്‍ഡിനന്‍സുകളും മന്ത്രിസഭ അംഗീകരിച്ചവയാണ്. നിയമപരിശോധന കഴിഞ്ഞവയുമാണ്. ഭരണഘടനക്കോ മറ്റേതെങ്കിലും നിയമത്തിനോ വിരുദ്ധമായതുമല്ല. പാസ്സാക്കിയ ബില്ലുകളാണെങ്കില്‍ നിയമനിര്‍മാണ സഭ വിശദമായ പരിശോധന നടത്തിയതുമാണ്. ഈ നിയമങ്ങളെല്ലാം സംസ്ഥാനത്തിന്റെ നിയമനിര്‍മാണ അധികാരപരിധിയില്‍ പെടുന്നതുമാണ്. ഓര്‍ഡിനന്‍സുകള്‍ക്ക് ഒരിക്കല്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ബിജെപിയുടെ ചട്ടുകമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നതിന് വേറെ ഉദാഹരണങ്ങള്‍ ആവശ്യമില്ല.

ഏറ്റവും കൂടുതല്‍ കാലം നിയമസഭ സമ്മേളിക്കുന്നത് കേരളത്തിലാണ്. പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാതെയും വിളിച്ചുചേര്‍ത്താല്‍ പാര്‍ലമെന്റ് അംഗങ്ങളെ മിണ്ടാന്‍ പോലും അനുവദിക്കാതെയും ഭരിക്കുന്ന സംഘപരിവാര്‍ മോഡലല്ല കേരളം ഭരിക്കുന്ന ഇടതുപക്ഷ മാതൃക. ഗവര്‍ണറുടെ ധിക്കാരത്തിന് ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരികതന്നെ ചെയ്യും.