'പീഡനക്കേസുകള്‍ കെട്ടിച്ചമച്ചത്'; മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായ പീഡനക്കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് മോന്‍സണ്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ജീവക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടും ജാമ്യാപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. കേസില്‍ കൂട്ടുപ്രതി ആകുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയതിനാലാണ് പീഡന കേസില്‍ യുവതി തനിക്കെതിരെ മൊഴി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ 14-ാം തിയതിയാണ് മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയത്. ബലാത്സംഗ – പോക്‌സോ കേസുകളിലാണ് മോന്‍സണ്‍ കോടതിയെ സമീപിച്ചിരുന്നത്. വിവാഹിതയായ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്‌തെന്നായിരുന്നു കുറ്റം. രണ്ടു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചെന്നും വിചാരണ ഉടന്‍ തുടങ്ങുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തളളിയത്.