യുഡിഎഫ് അധികാരത്തിൽ എത്തിയാൽ അപകടകരമല്ലാത്ത രീതിയിൽ വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ അവകാശവാദത്തെ പരിഹസിച്ച് ഗതാഗത മന്ത്ര കെ. ബി. ഗണേഷ് കുമാർ. മോഡിഫിക്കേഷൻ പാടില്ലെന്നത് കേന്ദ്ര നിയമമാണ്. സംസ്ഥാനത്തെ മന്ത്രി എന്ന നിലയിൽ ആളെ പറ്റിക്കാൻ ഇത്തരം അവകാശവാദങ്ങൾ പറയാൻ തനിക്കാവില്ലെന്നും അത് ഭരണഘടനാ ലംഘനമാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഇലക്ഷന് ആളെ പറ്റിക്കാൻ പറയുന്നതാണ് വി. ഡി. സതീശന്റെ പ്രതികരണം എന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ലൈറ്റ് വയ്ക്കാൻ ഹൈക്കോടതി അംഗീകരിക്കില്ല. ‘മന്ത്രി എന്ന നിലയിൽ നിയമലംഘനം അനുവദിക്കുമെന്ന് പറയാനാകില്ല. താനൊക്കെ ചെറുപ്പത്തിൽ വാഹനങ്ങൾ നല്ലപോലെ ആൾട്ടറേഷൻ ചെയ്യുമായിരുന്നു. അതൊക്കെ അന്തകാലം. അന്ന് നിയമങ്ങളില്ലായിരുന്നു’ എന്നും ഗണേഷ് കുമാർ പ്രതികരിച്ചു.
ഇൻസ്റ്റഗ്രാമിലാണ് വാഹന പ്രേമികളെ ആഹ്ളാദിപ്പിക്കുന്ന പ്രതികരണം വി. ഡി. സതീശൻ പങ്കുവച്ചത്. വാഹനങ്ങൾ മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്. അപകടകരമല്ലാത്ത മോഡിഫിക്കേഷൻ തെറ്റല്ലെന്നാണ് വി. ഡി. സതീശൻ പറയുന്നത്.







