'പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക'; പരേതനായ പിതാവിന്റെ കടബാദ്ധ്യത വീട്ടാന്‍ പരസ്യം നല്‍കി മക്കള്‍

മരിച്ചു പോയ പിതാവിന്റെ കടബാദ്ധ്യത തീര്‍ക്കാന്‍ പത്രത്തില്‍ പരസ്യം നല്‍കി മക്കള്‍. തിരുവനന്തപുരം സ്വദേശിയായിരുന്ന അബ്ദുള്ളയുടെ മക്കളാണ് ഇത്തരത്തില്‍ ഒരു പരസ്യം നല്‍കിയിരിക്കുന്നത്.

‘എന്റെ പിതാവ് അബ്ദുള്ള ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യില്‍ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക-നാസര്‍,’ എന്നാണ് പരസ്യം. ഈ പരസ്യം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വൈറലായിക്കൊണ്ടിരിക്കുകയാണ്.

1982ലാണ് അബ്ദുള്ള ഗള്‍ഫില്‍ പോയത്. അവിടെ ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. എന്നാല്‍ ഇടയ്ക്ക് അബ്ദുള്ളയ്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് ഒപ്പം ഒരു മുറിയില്‍ കഴിഞ്ഞിരുന്ന ലൂസിസ് അബ്ദുള്ളയ്ക്ക് പണം നല്‍കി സഹായിച്ചിരുന്നു. ഈ കടം വീട്ടുന്നതിന് ആയാണ് പരസ്യം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം 23 ന് 83കാരനായ അബ്ദുള്ള മരിച്ചു.

മരിക്കുന്നതിന് മുമ്പ് ലൂസിസിനെ കണ്ടെത്തി കടം വീട്ടണം എന്ന് അബ്ദുള്ള മക്കളോട് പറഞ്ഞിരുന്നു. ഇതിനായി നേരത്തെ നവമാധ്യമങ്ങള്‍ വഴിയും അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫലം ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് പിതാവിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി മക്കള്‍ പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ ലൂസിസിനെ കണ്ടെത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് പരസ്യം നല്‍കിയവര്‍.