'ജോജുവിന് എതിരെ കേസെടുക്കണം'; പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

എറണാകുളം മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാ കോൺഗ്രസ്. നടൻ ജോജു ജോർജിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ചാണ് മാർച്ച്. ജോജു കോൺഗ്രസ് വിഷയത്തിൽ പൊലീസ് ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചു. സ്റ്റേഷനു മുന്നിൽ വെച്ച് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു.

200ഓളം മഹിളാ കോൺഗ്രസ് പ്രവത്തകർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ജോജു ജോർജിനെതിരെ കേസെടുക്കാതെ പ്രതിഷേധ മാർച്ചിൽ നിന്നും പിന്മാറില്ലെന്നാണ് മഹിളാ കോൺഗ്രസ് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു ജോജുവിനെതിരെ മഹിളാ കോൺഗ്രസിൻ്റെ പരാതി. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ ജോജുവിനെതിരെ തെളിവുകൾ ഇല്ല എന്നതിനാൽ കേസെടുക്കാൻ സാധിക്കില്ല എന്ന് പൊലീസ് അറിയിച്ചു. ജോജുവിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സിറ്റി പൊലീസ് കമ്മീഷണറെയും പിന്നീട് കോടതിയെയും സമീപിക്കുമെന്ന് മഹിളാ കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.

അതേസമയം കൊച്ചിയിൽ നടത്തിയ റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍‌ജിന്റെ കാർ തകർത്ത കേസില്‍ കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെ ആറ് കോൺഗ്രസ് നേതാക്കൾ സമർപ്പിച്ച ജാമ്യാപേക്ഷയില്‍‌ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ വാദം പൂര്‍ത്തിയാക്കിയിരുന്നു. കേസിൽ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി കഴിഞ്ഞ ദിവസം കീഴടങ്ങി .ഈ മാസം 22 വരെയാണ് പ്രതികളുടെ റിമാൻഡ് കാലാവധി.

റോഡ് ഉപരോധം കാരണം അർബുദരോഗിക്ക് ആശുപത്രിയിൽ എത്താൻ സാധിച്ചില്ല എന്നതാണ് ജോജു സമരത്തെ ചോദ്യം ചെയ്യാൻ കാരണം എന്ന വാദം പൊലീസ് അന്വേഷണ റിപ്പോർട്ടിൽ ഇല്ലെന്ന് പ്രതികൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പോകുമ്പോൾ സ്വന്തം വാഹനം തടഞ്ഞതിനെ തുടർന്ന് ജോജു കയർത്തെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ജാമ്യത്തിനുള്ള തുക നാശനഷ്ടത്തിന്റെ 50 ശതമാനമായി നിശ്ചയിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Read more

ഇന്ധനവില വർദ്ധനയ്‌ക്കെതിരെ കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തെ ജോജു ചോദ്യം ചെയ്തതിനെ തുടർന്നാണ് നടന്റെ കാർ തകർക്കപ്പെട്ടത്. കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്‍ഡിൽ കഴിയുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ്, ഐഎൻടിയുസി പ്രവർത്തകൻ ജോസഫ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.