'സി.ബി.ഐ വിരുദ്ധ ഹര്‍ത്താല്‍ പിന്നാലെ വരുന്നുണ്ട്, കാത്തിരിക്കുക'; സി.പി.എമ്മിന് എതിരെ പരിഹാസവുമായി അഡ്വ എ. ജയശങ്കര്‍

പെരിയ ഇരട്ട കൊലപാതക കേസില്‍ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ സിബിഐ പ്രതി ചേര്‍ത്തതിന് പിന്നാലെ സി.പി.എമ്മിന് എതിരെ പരിഹാസവുമായി അഡ്വ. എ. ജയശങ്കര്‍. ജനനേതാക്കളെ കള്ളക്കേസില്‍ കുടുക്കി അവരുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാനും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ കളങ്കപ്പെടുത്താനും സിബിഐയെ കരുവാക്കി കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന കുത്സിത ശ്രമം തിരിച്ചറിഞ്ഞ് പ്രതിഷേധിക്കണമെന്നുമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ പരിഹാസരൂപേണ കുറിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രതിഷേധിക്കുക.
ജനനേതാക്കളെ കളളക്കേസിൽ കുടുക്കി രാഷ്ട്രീയ ഭാവി തകർക്കാനും പാവപ്പെട്ടവരുടെ പാർട്ടിയുടെയും ജനകീയ സർക്കാരിൻ്റെയും പ്രതിച്ഛായ കളങ്കപ്പെടുത്താനും സിബിഐയെ കരുവാക്കി കോൺഗ്രസ്- ബിജെപി അച്ചുതണ്ട് നടത്തുന്ന കുത്സിത ശ്രമം തിരിച്ചറിയുക, പ്രതിഷേധിക്കുക!
സിബിഐ വിരുദ്ധ ഹർത്താൽ പിന്നാലെ വരുന്നുണ്ട്. കാത്തിരിക്കുക.

പെരിയ ഇരട്ട കൊലപാതകകേസിൽ ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമനെ ഇന്ന് പ്രതിചേർത്തിരുന്നു. 21 ആം പ്രതിയാണ് കുഞ്ഞിരാമന്‍. സി.പി.എം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമൻ. പ്രതികൾക്ക് മുൻ എം.എൽ.എ കുഞ്ഞിരാമൻ സഹായം ചെയ്തതായാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്ക് പുറമേ 10 പേരെ കൂടി പ്രതി ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റ് ആവശ്യമില്ലെന്നും സിബിഐ അറിയിച്ചു. ഇന്നലെ സിബിഐ അറസ്റ്റുചെയ്ത പ്രതികളെ എറണാകുളം സിജെഎം കോടതി റിമാന്‍ഡ് ചെയ്തു.

സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരുടെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് സി.ബി.ഐ രേഖപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തുന്നതിന് ഗൂഡാലോചന നടത്തി, കൊലപാതകത്തിന് സഹായകരമായ വിവരങ്ങൾ കൈമാറുക, ആയുധങ്ങൾ സമാഹരിച്ച് നൽകുക, വാഹന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ പ്രതികൾ ചെയ്തതായി അന്വേഷണസംഘം പറയുന്നു.