'247 മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി, നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ തുടരുന്നു', പി. ശ്രീരാമകൃഷ്ണന്‍

ഉക്രൈനില്‍ കുടുങ്ങിക്കിടന്ന 247 മലയാളി വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാനായെന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. മാര്‍ച്ച ഒന്ന് വരെയുള്ള കണക്ക് പ്രകാരമാണിത്. ഏഴ് വിമാനങ്ങള്‍ കൂടി ഇന്ന് ഉക്രൈന്റെ സമീപ രാജ്യങ്ങളില്‍ നിന്ന് എത്തും.

ഡല്‍ഹിയിലും, മുംബൈലുമായി എത്തുന്ന വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് എത്തിക്കാനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാക്കിയതായും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നോര്‍ക്കയില്‍ 3,500 ലേറെ വിദ്യാര്‍ത്ഥികള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഇവരെ എംബസിയായിട്ടും, വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കീവിലും, കാര്‍ക്കീവിലും, സുമിയിലുമുള്ള വിദ്യാര്‍ത്ഥികളെ പ്രത്യേകമായി പരിഗണിച്ച് രക്ഷപ്പെടുത്താന്‍ വേണ്ട നീക്കങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, വിദേശകാര്യ മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്.

152 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഉക്രൈനില്‍ പഠനത്തിനായി പോയത്. വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കാന്‍ പോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ പേരുവിവരങ്ങള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.