മണിച്ചന്‍ ജയിലിന് പുറത്തേക്ക്‌

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതിയായ മണിച്ചനെ മോചിപ്പിക്കാന്‍ തീരുമാനമായി. മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെ മോചിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. 22 വര്‍ഷത്തിന് ശേഷമാണ് മണിച്ചന് മോചനം ലഭിക്കുന്നത്.

31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് മണിച്ചന്‍. 2000 ഒക്ടോബര്‍ 31 നാണ് കേസിന് ആസ്പദമായ സംഭവം. മണിച്ചന്റെ ഗോഡൗണില്‍ നിന്നെത്തിച്ച മദ്യം കഴിച്ചവരാണ് മരിച്ചത്. കേസിലെ ഏഴാം പ്രതിയാണ് മണിച്ചന്‍. മുഖ്യപ്രതികളില്‍ ഒരാളായ ഹൈറുന്നീസ 2009 ല്‍ രോഗബാധിതയായി മരിച്ചു.

മദ്യദുരന്തത്തില്‍ ആറ് പേര്‍ക്ക് കാഴ്ച നഷ്ടമായിരുന്നു. 150 പേര്‍ ചികിത്സ തേടി. മണിച്ചന്‍ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാന്‍ കാരണം. കേസില്‍ മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. മണിച്ചന്റെ സഹോദരന്മാര്‍ക്ക് ശിക്ഷയിളവ് നല്‍കി മോചിപ്പിച്ചിരുന്നു.

20 വര്‍ഷത്തോളം ശിക്ഷ പൂര്‍ത്തിയാക്കിയെന്ന് ചൂണ്ടിക്കാട്ടി മണിച്ചന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.