ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ 3000 കോടി കടമെടുക്കും; കഴിഞ്ഞ ആഴ്ച കടമെടുത്തത് 1000 കോടി

ഓണക്കാലത്തെ അധിക ചെലവ് നേരിടാനും ശമ്പള-പെന്‍ഷന്‍ വിതരണം സുഗമമാക്കാനുമായി 3000 കോടി രൂപ കൂടി പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ചൊവ്വാഴ്ച 1000 കോടി രൂപ കടമെടുത്തതിനു പുറമേയാണിത്.

3000 കോടിയുടെ കടപത്രം പുറപ്പെടുവിച്ചു. ആഗസ്റ്റ് 29ന് ഇതിന്റെ ലേലം മുംബൈ റിസര്‍വ് ബാങ്ക് ഓഫിസില്‍ നടക്കും. തൊട്ടടുത്ത ദിവസം സംസ്ഥാനത്തിന് പണം കിട്ടും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ബോണസും ക്ഷേമപെന്‍ഷന്‍കാര്‍ക്ക് 2 മാസത്തെ പെന്‍ഷനും നല്‍കാനാണ് കടമെടുക്കുന്ന തുക മുഖ്യമായും ഉപയോഗിക്കുന്നത്.

നികുതി പിരിവ് ഊര്‍ജിതമാക്കാനും വരുമാനം മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് കൂടുതല്‍ പണം ട്രഷറിയിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.