ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രി വാസം; ഉപഭോക്തൃ അവകാശ ലംഘനമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രി വാസം ആവശ്യമെന്നത് ഉപഭോക്തൃ അവകാശ ലംഘനമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ നിലവിലുള്ളപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് 24 മണിക്കൂര്‍ ആശുപത്രിയില്‍ കഴിയണമെന്നത് അവകാശങ്ങളുടെ ലംഘനമാണെന്ന് കമ്മീഷന്‍ അറിയിച്ചു.

എറണാകുളം മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ തന്റെ അമ്മയുടെ കണ്ണിന്റെ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയില്‍ നടത്തിയിരുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയയ്ക്ക് ഒരു ദിവസം പൂര്‍ണ്ണമായും വേണ്ടി വന്നില്ല. എന്നാല്‍ 24 മണിക്കൂര്‍ ആശുപത്രിയില്‍ കഴിയാത്തതിനാല്‍ ഇന്‍ഷൂറന്‍സ് നല്‍കാന്‍ കമ്പനി തയ്യാറായില്ല. ഇതേ തുടര്‍ന്ന് പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.

ഇതോടെയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ നിലവിലുള്ളപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് 24 മണിക്കൂര്‍ ആശുപത്രിയില്‍ കഴിയണമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അറിയിച്ചു.