അങ്കമാലിയില്‍ 200 കിലോയോളം കഞ്ചാവ് പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍

അങ്കമാലി ദേശീയപാതയിൽ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയിൽ കറുകുറ്റിയിൽ 200 കിലോയോളം കഞ്ചാവാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. രണ്ട് കാറുകളിലായി കൊണ്ടുവന്ന കഞ്ചാവുമായി തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41) ഒക്കൽ പടിപ്പുരക്കൽ ഫൈസൽ (35) തിരുവനന്തപുരം ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വര്‍ഷ (22) എന്നിവരാണ് പിടിയിലായത്.

ആന്ധ്രയിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. രണ്ട് കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ആന്ധ്രയില്‍ നിന്നും 2000 മുതല്‍ 3000 രൂപക്കാണ് കഞ്ചാവ് ഇവര്‍ വാങ്ങിയിരുന്നത്. അത് കേരളത്തിലെത്തിച്ച് 20,000 മുതല്‍ 30,000 രൂപക്ക് വരെയാണ് വില്പന നടത്തുന്നത്. പെരുമ്പാവൂരിലേക്കാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. പിടിയിലായ അനസ് ഇതിന് മുന്‍പും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടയാളാണ്. എസ് .പി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈ സംഘം നിരീക്ഷണത്തിലായിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ 400 കിലോയോളം കഞ്ചാവാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയത്. ഇതിന്റെ ഭാഗമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നാര്‍കോടിക് സെല്‍ ഡി,വൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടി, എസ്.എച്ച്.ഒ മാരായ സോണി മത്തായി, കെ. ജെ.പീറ്റര്‍, പി.എം. ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കഞ്ചാവ് കടത്തിയ കേസ് അന്വേഷിക്കുന്നത്.