'ക്യൂ' കുറയ്ക്കാന്‍ 175 മദ്യശാലകള്‍ കൂടി; വീഞ്ഞ് സര്‍ക്കാര്‍ തന്നെ ഉത്പാദിപ്പിക്കും

നിലവിലുള്ള മദ്യശാലകളില്‍ തിരക്കുകൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാ ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും. അധികമായി 175 മദ്യശാലകള്‍ കൂടി അനുവദിക്കണമെന്നാണ് ബെവ്‌കോയുടെ ശുപാര്‍ശ.

നഗരസഭാ പ്രദേശങ്ങളിലെ തിരക്കുള്ള മദ്യശാലകള്‍ക്ക് സമീപത്തും, 20 കിലോമീറ്ററിലധികം ദൂരത്തില്‍ മാത്രം ഔട്‌ലറ്റുകളുള്ള സ്ഥലത്തും, ടൂറിസം കേന്ദ്രങ്ങളിലുമുള്‍പ്പടെ പുതിയ മദ്യവില്പന ശാലകള്‍ തുടങ്ങണം. തിരുവനന്തപുരം കോഴിക്കോട് കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഡ്യൂട്ടി പെയ്ഡ് ആയും വില്പന കേന്ദ്രങ്ങള്‍ ആരംഭിക്കണം. ഇത്തരത്തില്‍ അറ് വിഭാഗം സ്ഥലങ്ങളില്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാനാണ് ശുപാര്‍ശ. ഇതിനോട് അനുകൂലസമീപനമാണ് സര്‍ക്കാരിനുള്ളത്.

ഫ്രൂട്ട് വൈന്‍ പദ്ധതിയും ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും മദ്യനയത്തില്‍ ഉള്‍പെടുത്തിയേക്കും. വൈന്‍ നിര്‍മ്മാണം സര്‍ക്കാര്‍ മേഖലയില്‍ തന്നെയാകും. പൈനാപ്പിള്‍, ചക്ക, കശുമാങ്ങ എന്നിവയില്‍ നിന്നും വൈന്‍ ഉല്‍പ്പാദിക്കാനുള്ള കാര്‍ഷിക സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതാണ്. സര്‍ക്കാര്‍ മേഖലയില്‍ തന്നെ കാര്‍ഷികോല്‍പ്പനങ്ങളില്‍ നിന്നും വീഞ്ഞ് ഉല്‍പാദിപ്പിക്കുന്ന പ്രധാന പ്രഖ്യാപനം മദ്യ നയത്തിലുണ്ടാകും.

Read more

ഇതിനുപുറമെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും പുതിയ മദ്യനയത്തില്‍ ഉള്‍പെടും. ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ചീഫ് സെക്രട്ടറി തല ശുപാര്‍ശകള്‍ പുതിയ മദ്യനയത്തില്‍ ഉള്‍പ്പെടുത്തും. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് മാത്രം മദ്യ ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. ഏപ്രിലില്‍ പ്രബല്യത്തിലാകുന്ന പുതിയ മദ്യനയത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും.