കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

അനാസ്ഥ മൂലം കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു എന്ന പരാതിയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആകാമെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഡെപ്യൂട്ടി ഡിഎംഒ ആണ് പ്രാഥമിക അന്വേഷണം നടത്തിയത്.

കുട്ടിയുടെ കൈയ്യിലേക്ക് രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയുണ്ടായി ഇതാണ് ് സാഹചര്യം സങ്കീര്‍ണ്ണമാക്കിയത്. സമാന സാഹചര്യങ്ങളില്‍ രക്തയോട്ടം നിലയ്ക്കുന്ന സ്ഥിതി സാധാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് സമര്‍പ്പിച്ചു. ഡിഎച്ച്എസ് ല്‍ നിന്നുള്ള പ്രത്യേക സംഘം പരാതിയില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതിനേഴുകാരന്‍ സുല്‍ത്താന്റെ കൈ ആണ് മുറിച്ചുമാറ്റേണ്ടി വന്നത്. സംഭവത്തില്‍ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുല്‍ത്താനെ ചികില്‍സിച്ച എല്ലു രോഗ വിദഗ്ദന്‍ ഡോ. വിജുമോനെതിരെയാണ് പിതാവിന്റെ പരാതിയില്‍ തലശ്ശേരി പൊലീസ് കേസെടുത്തത്.

ഒക്ടോബര്‍ 30 നാണ് ഫുട്‌ബോള്‍ കളിക്കിടെ വീണ് പരിക്കേറ്റ സുല്‍ത്താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുല്‍ത്താന്റെ കൈയ്യിന്റെ എല്ല് പൊട്ടിയിരുന്നു. തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ എക്‌സ്-റേ മെഷീന്‍ കേടായിരുന്നതിനെ തുടര്‍ന്ന് കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയില്‍ പോയി. എക്‌സ്-റേ എടുത്ത് വീണ്ടും തലശ്ശേരി ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് കൈ സ്‌കെയില്‍ ഇട്ട് കെട്ടി. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോ. വിജുമോന്‍ അടുത്ത ദിവസം ശസ്ത്രക്രിയ നിര്‍ദേശിച്ചു. എന്നാല്‍ നടപടികള്‍ കൈക്കൊണ്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.

നവംബര്‍ ഒന്നിന് സുല്‍ത്താന്റെ കൈ നിറം മാറിത്തുടങ്ങി. തുടര്‍ന്ന് ഡോ. വിജുമോന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടല്‍ പരിഹരിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. നവംബര്‍ 11 നാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് നിര്‍ദേശിച്ചത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സ കിട്ടിയില്ലെന്നും ഒടിഞ്ഞ കൈ മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് കുടുംബം കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്.