മലപ്പുറത്തെ 14കാരിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പതിനാറുകാരൻ. കഴുത്ത് ഞെരിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടിയുടെ ആൺസുഹൃത്ത് കൂടിയായ പ്രതി പറഞ്ഞു. ബലാത്സംഗം നടന്നതായും പതിനാറുകാരൻ മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ സ്കൂൾ വിട്ട ശേഷം കാണാതായ പെൺകുട്ടിയെ ഇന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്.
വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടിക്ക് ആൺസുഹൃത്ത് ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെത്തു. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം.







