മര്‍ദ്ദിച്ചതില്‍ പ്രതികാരം, 15കാരന്‍ രോഗിയായ പിതാവിനെ കൊല്ലാന്‍ ശ്രമിച്ചു

തിരുവനന്തപുരത്ത് പതിനഞ്ചുകാരന്‍ പിതാവിനെ കൊല്ലാന്‍ ശ്രമിച്ചു. സുഹൃത്തിന്റെ സഹായത്തോടെയാണ് വൃക്ക രോഗിയായ പിതാവിനെ കൊല്ലാന്‍ ശ്രമിച്ചത്. പോത്തന്‍കോടാണ് സംഭവം നടന്നത്. പിതാവ് മര്‍ദിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം.

മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. പിതാവിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെ കണ്ണില്‍ മുളക് പൊടി തേച്ച് വായില്‍ തുണി കുത്തി കയറ്റിയ ശേഷമായിരുന്നു കൊലപാതക ശ്രമം.

തുടര്‍ന്ന് പത്താം ക്ലാസുകാരനായ മകന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ പിതാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച മകനെയും ആശുപത്രിയിലാക്കി.