നെയ്യും കശുവണ്ടിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍; ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ അടങ്ങിയിരിക്കുന്നത്. പാക്കിംഗ് എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായതായി സപ്ലൈകോ അറിയിച്ചു. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കഴിഞ്ഞ വര്‍ഷം കിറ്റിലെ പപ്പടവും ശര്‍ക്കരയും ഗുണമേന്മയില്ലാത്തത് ആണെന്നതടക്കം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇക്കുറി ഇവയ്ക്ക് പകരം മില്‍മ നെയ്യും കശുവണ്ടിയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 434 രൂപയാണ് കുറഞ്ഞ് ചെലവ്.

പഞ്ചസാരയും,ചെറുപയറും,തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്. ലോഡിംഗ് വണ്ടിക്കൂലി ഉള്‍പ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി. 90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി തയ്യാറാകുന്നത്. ഓണത്തിന് മുന്വ് ഇതിന്റെ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അന്ത്യോദയ കാര്‍ഡുടമകള്‍ക്കാണ് ആദ്യം കിറ്റ് വിതരണം ചെയ്യുക.