സാമ്പാറിന് നൂറ് രൂപ; ചോദ്യംചെയ്ത വിനോദ സഞ്ചാരികളെ പൂട്ടിയിട്ട് ഇടുക്കിയിലെ ഹോട്ടലുടമ

ഇടുക്കിയിലെ ഹോട്ടലില്‍ ദോശയ്‌ക്കൊപ്പം നല്‍കിയ സാമ്പാറിന് 100 രൂപ ഈടാക്കിയത് ചോദ്യം ചെയ്ത വിനോദ സഞ്ചാരികളെ ഹോട്ടലുടമ മുറിയില്‍ പൂട്ടിയിട്ടു. ശനിയാഴ്ചയാണ് സംഭവം. കോട്ടയത്ത് നിന്ന് രാമക്കല്‍മേട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് ഹോട്ടലില്‍ നിന്നും ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

കൊമ്പം മുക്കിലുള്ള ഒരു ഹോട്ടലില്‍ ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണം കഴിച്ച് പണം നല്‍കാനായി ബില്ല് പരിശോധിച്ചപ്പോള്‍ ദോശക്ക് മിനിമം വിലയും സാമ്പാറിന് 100 രൂപയുമാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്. ബില്ലിനെ ചൊല്ലി വിനോദ സഞ്ചാരികളും ഹോട്ടലുടമയും തമ്മില്‍ തര്‍ക്കമായി. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതേ തുടര്‍ന്ന് ഉടമ ഇവരെ പൂട്ടിയിടുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാമ് വിനോദ സഞ്ചാരികളെ മുറി തുറന്ന് പുറത്തിറക്കിയത്. ശേഷം നെടുങ്കണ്ടം പൊലീസ് വിഷയം ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍, ഹോംസ്റ്റേ റിസോര്‍ട്ട് അസോസിയേഷന്‍, ഹോം സ്‌റ്റേ റിസോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു.