കൊടകര കുഴല്‍പ്പണ കേസ്; ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെ ഉള്‍പ്പെടെയാണ് ചോദ്യം ചെയ്യുന്നത്. പൊലീസ് ക്ലബ്ലില്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും.

ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

അതേസമയം കൊടകര കുഴൽപ്പണക്കേസിൽ പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവർ തൃശൂർ ബി.ജെ.പി ഓഫീസിലെത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. നഷ്ടമായ പണം കണ്ടെത്താൻ ബി.ജെ.പി നേതാക്കൾ സ്വന്തം നിലയിൽ അന്വേഷണം നടത്തിയതായാണ് പൊലീസ് ഇതിൽ നിന്ന് മനസിലാക്കുന്നത്. കേസിൽ പൊലീസിന് പരാതി ലഭിച്ച് അന്വേഷണം തുടങ്ങിയ സമയത്ത് തന്നെയാണ് ബി.ജെ.പി നേതാക്കളുടെ അന്വേഷണവും നടന്നതെന്നാണ് സൂചന.

അതിനിടെ ബി ജെ പിയുടെ സംസ്ഥാനത്തെ ഒരു സുപ്രധാന നേതാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. ഈ നേതാവിന് കവർച്ചയിൽ എന്തെങ്കിലും റോളുണ്ടോ എന്നതിലേക്കാണ് ഇനി അന്വേഷണം നീങ്ങുന്നത്. ഉന്നത നേതാവിനെ ചോദ്യം ചെയ്യും മുമ്പ് പൊലീസ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം തേടുമെന്നാണ് സൂചന.