കൊടകര കുഴൽപ്പണ കവർച്ച കേസ്; പണം കണ്ടെത്താൻ ബി.ജെ.പി നേതാക്കൾ സ്വന്തം നിലയിൽ അന്വേഷണം നടത്തി, ഉന്നത നേതാവിനെ ചോദ്യം ചെയ്തേക്കും

കൊടകരയിലെ  കുഴൽപ്പണക്കവർച്ച കേസിൽ നിർണായക കണ്ടെത്തൽ. നഷ്ടമായ പണം കണ്ടെത്താൻ ബിജെപി നേതാക്കൾ സ്വന്തം നിലയിൽ അന്വേഷണം നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. കേസ് അന്വേഷണം ആരംഭിച്ച അതേസമയത്താണ് ബിജെപി നേതൃത്വം സ്വന്തം നിലയിൽ നഷ്ടമായ പണം കണ്ടെത്താനായി അന്വേഷണം നടത്തിയതെന്നാണ് സൂചന.

കേസിലെ പ്രതികളായ രഞ്ജിത്തും  ദീപകും പണം കവർച്ചചെയ്തതെന്നാണ് ബി.ജെ.പി നേതൃത്വം സംശയിച്ചിരുന്നത്. തിരഞ്ഞെടുപ്പിനു ശേഷം ഇരുവരും തൃശൂർ ബി ജെ പി ഓഫീസിലെത്തിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഇവരെ ബി.ജെ.പി നേതാക്കൾ വിളിച്ചു വരുത്തിയതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.  സംഭവത്തിൽ  വ്യക്തത വരുത്താനായി ബിജെപി ഓഫീസിലെ സിസിടിവി ക്യാമറയും പൊലീസ് പരിശോധിക്കും.

സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൻ്റെ ഭാഗമായി ചില ബിജെപി നേതാക്കൾ കണ്ണൂരിൽ പോകുകയും ഒരു പ്രതികളിൽ ഒരാളെ കാണുകയും ചെയ്തിട്ടുണ്ട്. കുന്നംകുളത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ബിജെപി ജില്ലാ അധ്യക്ഷൻ കെ.കെ.അനീഷ് കുമാർ ഈ ദിവസങ്ങളിൽ തൃശ്ശൂർ നഗരത്തിലുണ്ടായിരുന്നില്ല. എന്നാൽ ധർമ്മരാജനടക്കമുള്ളവർ പണവുമായി എത്തിയ ഏപ്രിൽ രണ്ടിന് അനീഷ് കുമാർ തൃശ്ശൂർ നഗരത്തിലുണ്ടായിരുന്നു.

ധർമ്മരാജനും സംഘവും അനീഷ് കുമാറും ഒരേ ടവർ ലൊക്കേഷനിൽ മൂന്നര മണിക്കൂറോളം ഉണ്ടായിരുന്നു. അനീഷ് കുമാറും ബിജെപിയുടെ ജില്ലാ നേതാക്കളും നേരം പുലരും വരെ നഗത്തിലുണ്ടാവുകയും ചെയ്തു. തിരഞ്ഞെടുപ്പ് തിരക്കിനിടെ നേതാക്കളുടെ ഈ വരവും പോകും എന്തിനെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അനീഷ് കുമാറിനെ വിളിച്ചു വരുത്തിയ പൊലീസ് സംഘം അദ്ദേഹത്തിൽ നിന്നും ഇപ്പോൾ കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ട്.

നിലവിൽ പൊലീസ് അന്വേഷിക്കുന്ന എല്ലാ നേതാക്കളുടേയും മൊഴികളിൽ വ്യക്തത വന്നശേഷം ബിജെപിയുടെ സംസ്ഥാനത്തെ ഒരു സുപ്രധാന നേതാവിനെ ചോദ്യം ചെയ്യാൻ വിളിക്കും എന്നാണ് വിവരം.  ഈ നേതാവിന് കവർച്ചയിൽ എന്തെങ്കിലും റോളുണ്ടോ എന്നതിലേക്കാണ് ഇനി അന്വേഷണം നീങ്ങുന്നത്. ഉന്നത നേതാവിനെ ചോദ്യം ചെയ്യും മുൻപ് പൊലീസ് നിയമവിദഗ്ദരുടെ അഭിപ്രായം തേടുമെന്നും വിവരമുണ്ട്.