സംസ്ഥാന പൊലീസില്‍ ഐ.എസ് സാന്നിദ്ധ്യമെന്ന് കെ. സുരേന്ദ്രന്‍; പൊലീസ് ആസ്ഥാനത്ത് ഐ.എസ് സ്ലീപ്പിംഗ് സെല്‍

സംസ്ഥാന പൊലീസ് സേനയില്‍ ഐഎസ് ഭീകര സാന്നിദ്ധ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ഐഎസ് സ്ലീപ്പിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സുരേന്ദ്രന്റെ ആരോപണം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസ് ആസ്ഥാനത്ത് ഇ മെയില്‍ ചോര്‍ത്തിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് കഴിഞ്ഞ സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സബ് ഇന്‍സ്‌പെക്ടറായിരുന്ന ഷാജഹാന്‍ മത തീവ്രവാദ സംഘടനകള്‍ക്ക് ഇ മെയില്‍ ചോര്‍ത്തിയ കേസില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും, ഈ ഉദ്യോഗസ്ഥനെ പിണറായി സര്‍ക്കാര്‍ തിരിച്ചെടുത്ത് സ്ഥാനക്കയറ്റം നല്‍കിയെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പത്തനാപുരത്തും കോന്നിയിലും ജലാറ്റിന്‍ സ്റ്റിക്കും മാരക ആയുധങ്ങളും കണ്ടെത്തിയ സംഭവത്തില്‍ ഇന്റലിജന്‍സ് ഡിവൈഎസ് പി കുറ്റക്കാരനെന്ന് കണ്ടെത്തിയ പൊലീസുദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. സംസ്ഥാന പൊലീസ് സേനയില്‍ ഭീകരവാദികളുടെ സാന്നിദ്ധ്യം ശക്തമാണെന്നും ലോ ആന്റ് ഓര്‍ഡറിലും , െൈക്രംബ്രാഞ്ചിലുമടക്കം ഇത്തരക്കാര്‍ക്ക് മാന്യത നല്‍കുന്നത് അന്വേഷിക്കപ്പെടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാനത്തെ ഭീകര സാന്നിദ്ധ്യം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്റെ ആരോപണം. നേരത്തെ സംസ്ഥാാനത്ത് ഇത്തരം ഭീകര സംഘടനകളുടെ സാന്നിദ്ധ്യം ഇല്ലായെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനമാറ്റത്തിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഡിജിപി ഇക്കാര്യം സ്ഥിരീകരിച്ചത്.

ഡിജിപിയുടെ വെളിപ്പെടുത്തലിനോട് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും, സംസ്ഥാനത്ത് ഐഎസ് ഐഎസിന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.