പെട്രോളിന് 25 രൂപ സബ്‌സിഡി; പുതിയ പദ്ധതിയുമായി ജാർഖണ്ഡ്

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെട്രോളിന് ലിറ്ററിന് 25 രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതിക്കായി മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആപ്പ് പുറത്തിറക്കി. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ജാര്‍ഖണ്ഡ് ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുള്ളവര്‍ക്കാകും സബ്‌സിഡി ലഭിക്കുക. റിപ്പബ്ലിക് ദിനമായ ബുധനാഴ്ച മുതല്‍ പദ്ധതി പ്രാബല്യത്തില്‍വരും.

സിഎംസപ്പോര്‍ട്ട് എന്ന പേരിലാണ് ഇതിനായി ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി പ്രകാരം, ഇരുചക്രവാഹനങ്ങള്‍ കൈവശമുള്ള സംസ്ഥാനത്തെ പിങ്ക്, ഗ്രീന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഒരു മാസത്തില്‍ പരമാവധി 10 ലിറ്റര്‍ പെട്രോള്‍ 25 രൂപ സബ്‌സിഡിയില്‍ ലഭിക്കും.

അധികാരത്തിലെത്തി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഡിസംബര്‍ 29-നാണ് ഹേമന്ത് സോറന്‍ പെട്രോള്‍ സബ്‌സിഡി പദ്ധതി പ്രഖ്യാപിച്ചത്. അപേക്ഷകന്‍ തന്റെ റേഷന്‍ കാര്‍ഡും ആധാര്‍ നമ്പറും നല്‍കേണ്ടതുണ്ട്. ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളൂ. ബാങ്ക് അക്കൗണ്ട് നമ്പറും രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. സബ്‌സിഡി തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കാകും എത്തുക.

ജാര്‍ഖണ്ഡ് ഭക്ഷ്യ വിതരണ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം കുടുംബങ്ങള്‍ക്ക് പെട്രോളിന് സബ്സിഡി നല്‍കേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഈ സാമ്പത്തിക വര്‍ഷം 20 ലക്ഷം കുടുംബങ്ങള്‍ക്ക് സബ്സിഡി നല്‍കിയാല്‍ സര്‍ക്കാര്‍ ഖജനാവില്‍ പ്രതിമാസം 50 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.