ഇന്‍ഡിഗോയില്‍ നിന്ന് കത്തൊന്നും കിട്ടിയില്ല; പെണ്‍കുട്ടികള്‍ ഷര്‍ട്ടും പാന്റുമിട്ട് നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുതെന്ന് ഇ.പി ജയരാജന്‍

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്ന് തനിക്ക് കത്തൊന്നും കിട്ടിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. താന്‍ വിമാനം ഉപയോഗിക്കുന്നില്ല, ഇപ്പോഴും ട്രെയിനിലാണ് യാത്ര ചെയ്യുന്നത്. അതില്‍ ഒരു കുഴപ്പവും തനിക്കെില്ലെന്നും ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധം തുടര്‍ന്നാല്‍ സ്ഥിതി വഷളാകുമെന്നും പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാന്‍ കഴിയില്ല. എന്തിനാണ് കരിങ്കൊടിയുമായി നടക്കുന്നത്. ഇത്തരം സമരത്തിന് ഇറങ്ങി നാടിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കരുത്. കരിങ്കൊടിക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിനും വീട്ടിലിരിക്കേണ്ടിവരും.

മൂന്നാളെ കരിങ്കല്ലും കൊണ്ട്, കറുത്ത തുണിയും കെട്ടി, പെണ്‍കുട്ടികളാണെങ്കില്‍ അവരുടെ മുടിയെല്ലാം ഒന്ന് ഇത് ചെയ്ത്…നല്ല ഷര്‍ട്ടും പാന്റ്സുമൊക്കെ ഇട്ട് ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ച് നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുതെന്നും ജയരാജന്‍ പറഞ്ഞു. എന്തിനാണ് കരിങ്കൊടി കൊണ്ട് നടക്കുന്നത്. എന്തിനാണ് ഈ സമരം. പാചക വാതകത്തിന് എത്രമാത്രം വിലയാണ് വര്‍ധിപ്പിച്ചത്. എന്തെങ്കിലും പ്രതിഷേധം അവര്‍ക്കുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു.

കേരള സര്‍ക്കാര്‍ പിരിക്കുന്ന രണ്ട് രൂപ സെസ് 62 ലക്ഷം ജനങ്ങളിലേക്ക് വിന്യസിക്കുകയാണ്. അത് കേരളത്തിന്റെ എല്ലാ ഉത്പാദനമേഖലയേയും വാണിജ്യത്തേയും ശക്തിപ്പെടുത്തുന്ന സമീപനമാണത്. അതിനെ കുറിച്ച് ആദ്യം കോണ്‍ഗ്രസ് പഠിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.