തൃശൂരില്‍ അവശനിലയില്‍ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു

തൃശൂര്‍ ചിമ്മിനിക്കാട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു. പാലപ്പിള്ളി റേഞ്ച് – വെള്ളിക്കുളങ്ങര റൂട്ടിലെ കുണ്ടായിയില്‍ ഇന്നലെ രാവിലെയാണ് ആനക്കുട്ടിയെ കാനയില്‍ വീണ് അവശ നിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ വിവരം അറിയിച്ചതോടെ വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് ആനക്കുട്ടി ചരിഞ്ഞത്.

അവശനിലയിലായിരുന്ന ആനക്കുട്ടിയെ ആനക്കൂട്ടം കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും നടക്കാതായതോടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. നാട്ടുകാര്‍ ആനക്കൂട്ടത്തിന്റെ ശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോഴാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. ഇവരാണ് ആനക്കുട്ടിയെ കരയ്ക്ക് കയറ്റിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥത്തെത്തിയിരുന്നു. നടക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു ആനക്കുട്ടി. ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ ആനക്കുട്ടിയെ തിരികെ കാട്ടിലേക്ക് വിടാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം.