കൊടകരയില്‍ സുരേന്ദ്രനെ സംരക്ഷിച്ച് ബി.ജെ.പി; പ്രതികാര രാഷ്ട്രീയത്തെ ബി.ജെ.പി ഒറ്റക്കെട്ടായി നേരിടുമെന്ന് നേതാക്കള്‍

കൊടകര കുഴല്‍പണകേസില്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ത്ത് ബിജെപി നേതാക്കള്‍. സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ സിപിഐഎമ്മും, കോണ്‍ഗ്രസും ആക്രമിക്കുകയാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അപകീര്‍ത്തിപ്പെടുത്തി പാര്‍ട്ടിയെ ഛിഹ്നഭിന്നമാക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നുമായിരുന്നു കൊച്ചിയില്‍ കോര്‍കമ്മിറ്റി യോഗത്തിന് മുന്നോടിയായി കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

കൊടകരയിലുണ്ടായ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബിജെപിയേയും നേതാക്കളെയും പൊതുസമൂഹത്തില്‍ അവഹേളിക്കാനുള്ള ബോധപൂര്‍വമായ ശ്രമം സിപിഎം നയിക്കുന്ന സര്‍ക്കാര്‍ നടത്തുകയാണ്. സംസ്ഥാന അധ്യക്ഷന്റെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സിപിഎം എന്നും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത അജന്‍ഡയായ മോദി വിരുദ്ധരാഷ്ട്രീയം കൂടിയാണ് സംസ്ഥാന പാര്‍ട്ടിയെ വേട്ടയാടുന്നതിലൂടെ നടപ്പാക്കപ്പെടുന്നതെന്നും നേതാക്കള്‍ പറഞ്ഞു. പോലീസിനെ രാഷ്ട്രീയ പകപോക്കലിനുപയോഗിക്കുകയാണ് സിപിഎം എന്ന ആരോപണവും കുമ്മനം രാജശേഖരന്‍ ഉന്നയിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കിലും കൂടുതല്‍ മണ്ഡലങ്ങളില്‍ ബിജെപിയുടെ സ്വാധീനം വര്‍ധിച്ചത് എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരു പോലെ പരിഭ്രാന്തരാക്കുന്നുണ്ടെന്നും അതിന് തടയിടാനാണ് ദിവസവും ഓരോ കള്ളക്കഥകള്‍ ബിജെപിക്കെതിരെ മെനയുന്നതെന്നുമുള്ള ആരോപണങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.

കൊടകര കുഴല്‍പണക്കേസില്‍ ഗൂഡാലോചനയും കരുനീക്കങ്ങളും നടന്നിട്ടുണ്ട്. അത് ജനങ്ങളെ അറിയിക്കണം. കേസ് തെളിയിക്കണമെന്നല്ല പൊലീസിന്റെ ഉദ്ദേശമെന്നും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ വാദിയുടെ ഫോണ്‍ വിവരങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നതെന്നും പ്രതിയുടെ ഫോണ്‍ ലിസ്റ്റ് പരിശോധിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കൊടകര കേസില്‍ വാദിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതിയുടെ കോള്‍ ലിസ്റ്റിലുള്ള ആരെയും വിളിക്കുന്നില്ല. ഇഡി അന്വേഷണം വേണമെങ്കില്‍ അതിന് ചില നടപടിക്രമങ്ങള്‍ ഉണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

സ്വകാര്യ ഹോട്ടലില്‍ വച്ച് കോര്‍കമ്മിറ്റി യോഗം നടത്തുന്നത് പൊലീസെത്തി വിലക്കിയിരുന്നു. കോര്‍ കമ്മിറ്റി യോഗം നടത്താനുള്ള എല്ലാ അനുമതിയും ലഭിച്ചതായിരുന്നെന്നും കേരള സര്‍ക്കാരിന്റെ വിലക്ക് എല്ലാ കീഴ് വഴക്കങ്ങളും ലംഘിക്കുന്നതാണെന്നും കുമ്മനം പറഞ്ഞു. ഒരു യോഗം നടത്താന്‍ പോലും ബിജെപിയെ അനുവദിക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കുറേ നാളുകളായി ബിജെപിയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.