അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ വന്‍ ക്രമക്കേടെന്ന് പരാതി

ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടിയുടെ വീട്ടില്‍ റെയ്ഡ്. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് റെയ്ഡ് നടത്തിയത്. ലൈറ്റ് ആന്റ് ഷോ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. കണ്ണൂര്‍ കോട്ടയില്‍ വെച്ച് ഒരുകോടി ചെലവിട്ട പരിപാടിയില്‍ ക്രമക്കേടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

2016ല്‍ എ പി അബ്ദുള്ളക്കുട്ടി എഎല്‍എ ആയിരിക്കെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് പരിപാടി നടത്തിയത്. സര്‍ക്കാരിന്റെ അവസാന കാലത്ത് തിരക്കിട്ടായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. കോടികള്‍ ചെലവഴിച്ച പദ്ധതി ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോയില്‍ മാത്രം ഒതുങ്ങുകയായിരുന്നു. സംഭവത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി.

ലൈറ്റ് ആന്റ് ഷോ പരിപാടിയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താനായിരുന്നു റെയ്ഡ്. ഒരു കോടിയിലധികം രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കിയെന്ന കേസിലാണ് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയത്. കേസ് സംബന്ധിച്ച് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിലും പരിശോധന നടത്തിയിരുന്നു.