'ഭാരത് മാതാ കീ ജയ്, ഇന്ത്യയ്ക്ക് ഇത് ചെയ്യാൻ സാധിക്കും'; ഒരു വർഷത്തിനുശേഷം പൊതുവേദിയിൽ വീണ്ടും നുപുർ ശർമ്മ; കൂടെ വിവേക് അഗ്നിഹോത്രിയും

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ വിവാദങ്ങൾ സൃഷ്ടിച്ച ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന് ശേഷം വിവേക് അഗ്നിഹോത്രി വീണ്ടുമെത്തുന്നു. തന്റെ പുതിയ ചിത്രമായ ‘വാക്സിൻ വാർ’ എന്ന ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിങ്ങ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നിരുന്നു. പ്രവാചക നിന്ദാ പ്രസ്താവനയിൽ വിവാദങ്ങളിലിടം പിടിച്ച നുപുർ ശർമയും ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിങ്ങിൽ പങ്കെടുത്തിരുന്നു. ചിത്രത്തെ കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് നുപുർ ശർമ്മ രേഖപ്പെടുത്തിയത്.

മെയ് 28 ന് ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള  ടെലിവിഷൻ വാർത്ത ചർച്ചയിൽ പ്രവാചകൻ മുഹമ്മദിനെ കുറിച്ച് നടത്തിയ പരാമർശം രാജ്യത്തിന് പുറത്തേക്കും വലിയ ചർച്ചയായിരുന്നു. പ്രസ്താവന ഗൾഫ് രാജ്യങ്ങളടക്കം അപലപിക്കുന്ന സാഹചര്യം വന്നപ്പോൾ നുപുർ ശർമ്മയെ  പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്നും ബി. ജെ. പി   പുറത്താക്കിയിരുന്നു.

അതിന് ശേഷം പൊതുപരിപാടികളിലോ മറ്റോ നുപുർ ശർമ്മ പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷമാണ് ആദ്യമായി  ഒരു പൊതുപരിപാടിയിൽ നുപുർ ശർമ പങ്കെടുക്കുന്നത്.“ഭാരത് മാതാ കീ ജയ്, ഇന്ത്യയ്ക്ക് ഇത് ചെയ്യാൻ സാധിക്കും” എന്നാണ് വാക്സിൻ വാറിന്റെ പ്രത്യേക പ്രദർശനത്തിന് ശേഷം നുപുർ ശർമ പറഞ്ഞത്.

രാജ്യത്തെ യുവതികൾക്ക് പ്രചോദനം നൽകുന്ന നുപുർ ശർമയെ ആരു വിചാരിച്ചാലും തടയാൻ കഴിയല്ലെന്നും, അവർക്ക് വേണ്ടി പോരാടാൻ ലക്ഷങ്ങൾ കൂടെയുണ്ടെന്ന് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി പറഞ്ഞു.

കോവിഡ് കാലഘട്ടത്തെ അതിജീവിച്ച ഇന്ത്യൻ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളും മറ്റുമാണ് നാന പടേക്കർ നായകനാവുന്ന വാക്സിൻ വാർ എന്ന ചിത്രത്തിൽ പറയുന്നത്.