ക്രൈസ്തവ സമുദായത്തിലെ പിന്നാക്കക്കാർക്ക് സഹായം; തൊഴിൽ സംവരണം ഉൾപ്പെടെ ശുപാർശ ചെയ്ത് ജെ.ബി കോശി കമ്മീഷൻ

ക്രൈസ്തവ സമുദായത്തിലെ പിന്നാക്കക്കാർക്ക് കൂടുതൽ തൊഴിൽ സംവരണവും തീരദേശവാസികൾക്ക് മെച്ചപ്പെട്ട പുനരധിവാസ പാക്കേജും അനുവദിക്കണമെന്ന ്ജസ്റ്റിസ്  ജെ.ബി കോശി കമ്മീഷൻ ശുപാർശ. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള  സ്കോളർഷിപ്പ് 80:20 എന്ന നിലയിൽ മുസ്ലീം വിഭാഗം കയ്യടക്കുന്നുവെന്ന പരാതിയും തുടർന്ന് ക്രൈസ്തവ സഭകളുടെ പ്രതിഷേധവും ഉയർന്ന  സാഹചര്യത്തിലാണ്  സർക്കാർ കമ്മീഷനെ നിയോഗിച്ചത്.

മലയോര മേഖലയിൽ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ പ്രശ്നങ്ങൾക്ക് പരിഹാരവും,  വന്യമൃഗ ആക്രമണങ്ങൾക്ക്  നഷ്ടപരിഹാരവും നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് വർഷം  മുമ്പ് ചുമതലയേറ്റ കമ്മീഷന്റെ  കാലാവാധി ഈ മാസം അവസാനിക്കാനിരിക്കെയാണ്  റിപ്പോർട്ട് സമർപ്പിച്ചത്. പട്ന ഹൈക്കോടതി  മുൻ ചീഫ് ജസ്റ്റിസ് ജെ .ബി കോശിക്കൊപ്പം മുൻ സിവിൽ സർവീസ്  ഉദ്യോഗസ്ഥാരായ ജേക്കബ് പുന്നൂസ്,ഡോ.ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവരും കമ്മീഷൻ അംഗങ്ങളാണ്.

കമ്മീഷൻ എല്ലാ സഭാ ആസ്ഥാനങ്ങളിലും രൂപതകളിലും തെളിവെടുപ്പ് നടത്തിയിരുന്നു.80:20 എന്ന നിലയിലുള്ള  ന്യൂനപക്ഷ സ്കോളർഷിപ്പ്  വിതരണം ജനസംഖ്യാനുപാദത്തിലാക്കാൻ  ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയിൽ സർക്കാർ അപ്പീലും നൽകിയിരുന്നു.

കോടതിയുടെ  പരിഗണനയിലായതിനാൽ സ്കോളർഷിപ്പ് വിഷയത്തിൽ ജെബി കോശി കമ്മീഷൻ കാര്യമായി ഇടപെടുന്നില്ല. അതേ സമയം  ലഭിച്ച പരാതികൾ മുഴുവൻ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന്  ജസ്റ്റിസ്  ജെ.ബി കോശിയും മാധ്യമങ്ങളോട് വ്യക്തമാക്കി.