'കമ്മ്യൂണിസ്റ്റ് നിലപാടാണ് ആനി രാജ പറഞ്ഞത്, അഭിമാനം തോന്നി'; എം.എം മണിയെ പാര്‍ട്ടി തിരുത്തണമെന്ന് കെ.കെ രമ

തനിക്കെതിരെ എംഎല്‍എ എം എം മണി നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നുള്ള സിപിഐ ദേശീയ നേതാവ് ആനി രാജയുടെ നിലപാടില്‍ അഭിമാനം തോന്നിയെന്ന് എംഎല്‍എ കെ കെ രമ. കമ്മ്യൂണിസ്റ്റ് നിലപാടാണ് അവര്‍ പറഞ്ഞത്. ആ നിലപാട് കൃത്യമാണ്. എന്നാല്‍ അവരെയും എം എം മണി അധിക്ഷേപിക്കുകയാണ്. ആനി രാജയെ പോലൊരു നേതാവിനെ വിമര്‍ശിക്കാനുള്ള യോഗ്യത മണിക്കുണ്ടോ എന്നും കെ കെ രമ പറഞ്ഞതായി ട്വന്റ്ിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി ബോധപൂര്‍വമായ ശ്രമമാണ് സിപിഎം നടത്തുന്നത്. എംഎം മണിയെ പാര്‍ട്ടി തിരുത്തണമെന്നും കെ കെ രമ പറഞ്ഞു. അതേസമയം ആനി രാജയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി എം എം മണ് രംഗത്തെത്തിയിരുന്നു. ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നത്. അവര്‍ക്ക് കേരളത്തിലെ പ്രശ്നങ്ങള്‍ അറിയില്ലല്ലോ. ആനി രാജയുടെ വാക്കുകള്‍ കണക്കിലെടുക്കുന്നില്ലെന്നുമാണ് എം എം മണി പറഞ്ഞത്.

കെ കെ രമയ്ക്ക് എതിരെ എം എം മണി നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്ന് ആനി രാജ നേരത്തെ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എം എം മണിയുടെ അധിക്ഷേപ പരാമര്‍ശം. പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണ്. അവഹേളനം ശരിയോ എന്ന് മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയപ്രസ്ഥാനം ആലോചിക്കണം. വര്‍ഷങ്ങളായി സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡല്‍ഹിയില്‍ നടത്തുന്നതെന്നും ആനി രാജ പ്രതികരിച്ചു.

കേരളമാണ് തന്റെ തട്ടകം. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് എട്ടാമത്തെ വയസിലാണ്. മോദിയും അമിത് ഷായും നോക്കിയിട്ട് തന്നെ ഭീഷണിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും എം എം മണിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ആനി രാജ പറഞ്ഞു. സ്ത്രീപക്ഷ രാഷ്ട്രീയമാണ് താന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മണിക്ക് എതിരെ പ്രതികരിച്ചതെന്നും ആനി വ്യക്തമാക്കി.