ആര്യന്‍ ഖാന്റെ കഥ 

മുംബൈ തീരത്തടുത്ത കോര്‍ഡീലിയ എന്ന ആഢംബരക്കപ്പലില്‍ നടന്ന റേവ് പാര്‍ട്ടിയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഒരു പേര് മാദ്ധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കിംഗ് ഖാന്റെ മകന്‍ സിനിമാവാര്‍ത്തകള്‍ പിന്‍തുടരുന്നവര്‍ക്ക് പരിചിതനായിരുന്നിരിക്കാമെങ്കിലും ലോകമാകെ കഴിഞ്ഞദി വസങ്ങളില്‍ ഏറ്റവുമധികം സേര്‍ച്ച് ചെയ്യപ്പെടുന്ന നാമമായി മാറി ഒരു 23 വയസ്സുകാരന്റേത്.

1991 ഒക്‌ടോബര്‍ 25 നാണ് ഷാറൂഖ് ഖാന്‍ ഗൗരി ഛിബ്ബറിനെ വിവാഹം ചെയ്യുന്നത്. ആറുകൊല്ലത്തിനുശേഷം 97 നവംബര്‍ 13 നാണ് മൂത്ത മകന്‍ ജനിക്കുന്നത്. ഭാര്യ ഹിന്ദുവായതിനാല്‍ വ്യത്യസ്തമായ പേരാണ് കിംഗ് ഖാന്‍ മകനു നല്‍കിയത്. അവനാണ് ആര്യന്‍ ഖാന്‍. മൂന്നുകൊല്ലത്തിനുശേഷം സുഹാനയും അതിനും 13 കൊല്ലത്തിനുശേഷം അബ്‌റാമും ജനിച്ചു. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പത്താംതരം വരെ പഠിച്ചതിനുശേഷമാണ് ഇംഗ്ലണ്ടിലെ സെവന്‍ ഓക്‌സ് സ്‌കൂളില്‍ ഇന്റര്‍മീഡിയറ്റ് പുര്‍ത്തിയാക്കിയത്. അതിനുശേഷം 2020 ല്‍ സതേണ്‍ കാലിഫോര്‍ണിയന്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്ട്‌സില്‍നിന്നും  സിനിമാറ്റിക് ആര്‍ട്ടിസിലും ടെലിവിഷന്‍ പ്രൊഡക്ഷനിലും ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് ഡിഗ്രി കരസ്ഥമാക്കി.

2001 ല്‍ തന്റെ നാലാം വയസ്സില്‍ ഷാറൂഖ് ഖാന്‍ അഭിനയിച്ച കഭി ഖുഷി കഭി ഗം എന്ന ചിത്രത്തില്‍ ആര്യന്‍ സിനിമില്‍ ഷാറൂഖ് ഖാന്റെ ബാല്യമായി അരങ്ങേറ്റം കുറിച്ചിരുന്നു. 20017 ല്‍ കഭി അല്‍ വിദാ നാ കഹ്നാ എന്ന ചിത്രത്തിലും അഭിനയിച്ചു. കൂടാതെ 2014 ല്‍ ഹംഹേ ലാജവാബ് എന്ന കാര്‍ട്ടൂണ്‍ ചിത്രത്തില്‍ തേജ് എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കി മികച്ച മികച്ച ഡബ്ബിംഗിന് അവാര്‍ഡും നേടുകയുണ്ടായി. 2019 ല്‍ മൃഗങ്ങള്‍ കഥാപാത്രങ്ങളായ ദി ലയണ്‍കിംഗ് എന്ന ഇംഗ്ലീഷ് സിനിമയുടെ ഹിന്ദി വേര്‍ഷനില്‍ മുഫാസാ എന്ന സിംഹത്തിന് ഷാറൂഖ് ഖാന്‍ ശബ്ദം നല്‍കിയപ്പോള്‍ സിംബാ എന്ന മകന് ശബ്ദം നല്‍കിയത് ആര്യനാണ്. എന്നാല്‍ താന്‍ ഒരു നടനാകാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ആര്യന്റെ ഉറച്ച നിലപാട്. മറിച്ച് ഒരെഴുത്തുകാരനാകണമെന്നാഗ്രഹിക്കുന്ന, ടെയ്‌ക്കോ വാന്‍ഡോയില്‍ ബ്ലാക്ക്‌ബെല്‍റ്റുകാരനായ മകനോട് തനിക്കിഷ്ടപ്പെട്ട മേഖല നോക്കാനാണ് ഷാറൂഖ് ഖാന്‍ ഉപദേശിച്ചത്.

ബോളിവുഡിലെ വിവാദങ്ങളില്ലാത്ത ക്ലീന്‍ പേഴ്‌സണാലിറ്റിയാണ് ഷാറൂഖ് ഖാന്‍. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ പരമാവധി സമയം ചെലവഴിക്കുന്ന, ലഹരികള്‍ ഉപയോഗിക്കാത്ത ഒരാള്‍. എന്നാല്‍ ചില കിംവദന്തികളും വിവാദങ്ങളും മകനെ വെറുതെ വിട്ടില്ല. 2013ല്‍ ഷാറൂഖിനും ഗൗരിക്കും മൂന്നാമതൊരു കുട്ടികൂടി വേണമെന്നു തോന്നിയപ്പോള്‍ വാടകഗര്‍ഭധാരണത്തിലൂടെയാണ് അവരത് സാദ്ധ്യമാക്കിയത്. അങ്ങനെ അബ്രാം ജനിച്ചപ്പോള്‍ അത് ആര്യന് തന്റെ റൊമാനിയന്‍ ഗേള്‍ഫ്രണ്ടില്‍ ജനിച്ച കുട്ടിയാണെന്ന ഊഹാപോഹങ്ങള്‍ ചില മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അന്ന് 19 വയസ്സുകാരനായ മകനെക്കുറിച്ച് ഇത്തരത്തില്‍ കേള്‍ക്കാനിടയായത് ഷാറൂഖ് ഖാനെ വല്ലാതെ വിഷമിപ്പിക്കുകയുണ്ടായതോടെ അബ്രാമിന്റെ ജനനത്തിന്റെ തെളിവുകളെല്ലാം ഷാറൂഖിന് മാദ്ധ്യമങ്ങള്‍ക്കുമുമ്പില്‍ നിരത്തേണ്ടിവന്നു.
ഇംഗ്ലണ്ടിലെ സെവന്‍ഓക്‌സ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠിയായിരുന്ന അമിതാഭ് ബച്ചന്റെ പേരക്കുട്ടി നവ്യ നവേലി നന്ദുയുമായിച്ചേര്‍ത്ത് ചില വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴും ഉറ്റസൗഹൃദത്തില്‍ കഴിയുന്ന ബച്ചന്‍-ഖാന്‍ കുടുംബങ്ങള്‍ ഈ പ്രചരണത്തിനെതിരെ ശക്തമായാണ് പ്രതികരിച്ചത്.

മയക്കുമരുന്നു കടത്തിലെ പങ്കിന് അഖണ്ഡിതമായ തെളിവുകള്‍ ഇതുവരെ ഇല്ലെങ്കിലും താനത് ഉപയോഗിച്ചു എന്ന് ആര്യന്‍ തുറന്നു പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുശേഷം ഷാറൂഖ് ഖാന്‍ തന്റെ മകന് ആവശ്യമുള്ള സ്വാതന്ത്ര്യങ്ങളെല്ലാം നല്‍കുമെന്ന് പറയുന്ന പഴയ വീഡിയോ  ആഘോഷിക്കപ്പെടുന്നുണ്ട് ഇപ്പോള്‍. നല്ലൊരു ശതമാനം ചെറുപ്പക്കാര്‍ ഏതെങ്കിലും പ്രായത്തില്‍ ലഹരി ഉപയോഗിച്ചുനോക്കുന്നുണ്ട്. സ്വാതന്ത്ര്യം മിതത്വത്തിലേക്കുള്ള മാര്‍ഗ്ഗമാണെന്നും വിലക്കുകള്‍ ആസക്തിയിലേക്ക് നയിക്കുമെന്ന സാമാന്യസത്യത്തെ മുന്‍നിര്‍ത്തിയാകാം ദുരിതങ്ങളും വേദനകളും നിറഞ്ഞ ബാല്യമനുഭവിച്ചിട്ടുള്ള ഖാന്‍ അങ്ങനെ പറഞ്ഞത്. കുടുംബപശ്ചാത്തലം ഭദ്രമായ കുടുംബങ്ങളില്‍ ലഹരികള്‍ ഉപയോഗിച്ചുനോക്കാനുള്ള സ്വാതന്ത്ര്യം അതിനോടുള്ള ജിജ്ഞാസ അവസാനിക്കാനുള്ള കാരണമാകുമ്പോള്‍ ഛിദ്രമായ പശ്ചാത്തലമുള്ളവരിലാണ് ആസക്തി ഒരു മാറാവ്യാധിയായി പിടികൂടുന്നത്.

Read more

ദിശാബോധം ഏതുപ്രായത്തിലാണോ അവരിലുണ്ടാകുന്നത് അതോടെ ജീവിതത്തെ നശിപ്പിക്കുന്ന മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തി അവര്‍ വിട്ടൊഴിയുകയും ചെയ്യും. നാശത്തിലേക്കു പതിച്ചതിന്റെയും ജീവിതത്തിലേക്കു മടങ്ങിവന്നതിന്റെയും നൂറുകണക്കിന് ഉദാഹരണങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെയുണ്ട്. അതിനെ വഴിതിരിച്ചുവിടാനുള്ള സമയം ധാരാളമുണ്ട്.  തന്റെ ജീവിതം എങ്ങനെ വേണമെന്ന് ഓരോരുത്തരുമാണ് തീരുമാനമെടുക്കേണ്ടത്. അക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് അവരെ സഹായിക്കാന്‍ പരിമിതികളേറെയാണ്.