ശബരിമലയില്‍ സൗകര്യങ്ങള്‍ കൂട്ടണം; ഭക്തരെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്; സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി മുന്‍ ദേവസ്വം മന്ത്രി ജി സുധാകരന്‍

ശബരിമലയിലെ തിരക്കില്‍ സര്‍ക്കാരിനെയും ദേവസ്വം മന്ത്രിയെയും കുറ്റപ്പെടുത്തി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ ദേവസ്വംമന്ത്രിയുമായ ജി. സുധാകരന്‍. ശബരിമലയിലേക്ക് കൂടുതല്‍ ആളുകള്‍ വരരുതെന്ന് പറയാന്‍ കഴിയില്ല. തീര്‍ത്ഥാടകള്‍ കൂടിയെന്നു കുറ്റപ്പെടുത്തുകയല്ല, സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡും പൊലീസും ഒത്തുചേര്‍ന്നാണ് എല്ലാ ചെയ്തത്. പൊലീസിനെ ഒഴിവാക്കണമെന്ന തരത്തിലുള്ള അഭിപ്രായം കേട്ടു. തെറ്റായ നിര്‍ദേശമാണത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെ അനുഭവ സമ്പത്ത് പ്രധാനമാണ്. പ്രസിഡന്റും അംഗങ്ങളും കഴിയുന്നത്ര സമയം ശബരിമലയില്‍ ഉണ്ടാകണമെന്നും ജി സുധാകരന്‍ പറഞ്ഞു.

അതേസമയം, ശബരിമലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്ന പ്രചാരണം ചിലയാളുകള്‍ നടത്തുന്നതായി മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് ശബരിമല വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനുള്ള നീക്കം നടക്കുന്നത്. നിലയ്ക്കലില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് കൂടിയതാണ് വിഷയമായത്. മുന്‍പും ഇതേ പോലെ തിരക്ക് സംഭവിച്ചിട്ടുണ്ട്. തീര്‍ഥാടകരില്‍ 30% പ്രായമായവരും കുട്ടികളും ഭിന്നശേഷിക്കാരുമാണ്.

ഇവര്‍ ദര്‍ശനം നടത്തുമ്പോള്‍ അധികം സമയം വേണ്ടി വരുന്നുണ്ട്. നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണവും കൂടി. നിലയ്ക്കലിലടക്കം കൂടുതല്‍ ഇടത്താവളങ്ങള്‍ സൃഷ്ടിച്ച് തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട സ്ഥലം വനഭൂമിയാണ്. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനു പരിമിതികള്‍ ഉണ്ട്. ഭക്തര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സ്ഥലം കുറവാണ്.

വനം വകുപ്പിന്റെ തടസ്സങ്ങള്‍ ഏറെയാണ്. വിമര്‍ശനങ്ങളോടു അസഹിഷ്ണുതയില്ല. തിരുത്തേണ്ടതാണെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു തീര്‍ഥാടകര്‍ക്കൊപ്പമാണ് മന്ത്രി പമ്പയിലെത്തിയത്. എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം സന്നിധാനത്തേക്കു പോയി.