രാജ്ഭവനെ ഗവര്‍ണര്‍ ആര്‍.എസ്.എസ് ശാഖയുടെ നിലവാരത്തിലേക്ക് അധഃപതിപ്പിച്ചു: സി.പി.എം സെക്രട്ടേറിയറ്റ്.

രാജഭവനെ ആര്‍ എസ് എസ് ശാഖയുടെ നിലവാരത്തിലേക്ക് അധപതിപ്പിക്കുകയാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്്. അറിയപ്പെടുന്ന ആര്‍ എസ് എസുകാരെ തന്റെ ജീവനക്കാരായി നിയമിച്ച് സര്‍ക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമായി രാജ്ഭവനെ മാറ്റുകയാണ് ഗവര്‍ണ്ണര്‍ ചെയ്തതെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം എല്ലാ അതിരുകളശും ലംഘിച്ചുകൊണ്ടുള്ള രാഷ്ട്രീയ ഇടപെടലാണ് ഗവര്‍ണ്ണര്‍ നടത്തുന്നത്. അറിയപ്പെടുന്ന അക്കാദമിഷ്യനും, ചരിത്രകാരനുമായ കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്നുവിളിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. എന്ത് ക്രിമിനല്‍ കുറ്റമാണ് വി.സി. ചെയ്തത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഗവര്‍ണര്‍ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വൈസ് ചാന്‍സലര്‍. നിയമപരമായും, മാന്യമായും മറുപടി പറയുന്നതിന് പകരം തന്റെ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ പ്രതികരിക്കുന്നത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണം.

. ഈ ഭരണത്തിന്‍ കീഴില്‍ ഔന്നത്യത്തിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് വിമര്‍ശിക്കുന്നു.രാഷ്ട്രപതി – ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പേ ബോധപൂര്‍വ്വമുള്ള പ്രസ്താവനകളും, പ്രകോപനപരമായ ഇടപെടലുകളും ഗവണ്‍മെന്റിനെതിരായി ഗവര്‍ണറുടെ ഭാഗത്ത് നിന്നുമുണ്ടായത് എന്ത് ഉദ്ദേശത്തിലായിരുന്നു എന്നതും വ്യക്തമാണ്.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങളാണ് ഈ സര്‍ക്കാര്‍ വരുത്തിയത്്.ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ ഗവര്‍ണ്ണര്‍ക്കുള്ള വിഷമം മനസിലാക്കാവുന്നതാണ്. എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങിലും എന്‍.എ.എ.സി. അക്രഡിറ്റേഷനിലും കേരളത്തിലെ സര്‍വ്വകലാശാലകളും, കോളേജുകളും നിലവാരം മെച്ചപ്പെട്ടുവരുന്നത് സര്‍ക്കാര്‍ ഇടപെടലിന്റെ കൂടി ഭാഗമായിട്ടാണ്. ഈ നേട്ടങ്ങളെ കാണാനും, അംഗീകരിക്കാനും ഗവര്‍ണര്‍ക്ക് സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.