നടനെ കണ്ട യുവതി എവിടെ? പോലീസ് അന്വേഷിക്കുന്നു

കോഴിക്കോട്/കൊച്ചി: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു ടാക്സി കാര്‍ വിളിച്ച് കൊച്ചിയിലെത്തിയ ശേഷം പണം നല്‍കാതെ മുങ്ങിയ യുവതിയെ പോലീസ് അന്വേഷിക്കുന്നു. ടാക്സി ഡ്രൈവര്‍ കാക്കോടി കിഴക്കുമുറി മരുതാട്ടുവീട്ടില്‍ എം. ഷിനോജ് കോഴിക്കോട് പോലീസില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ടാക്സിയില്‍ വച്ചിട്ടുപോയ ബാഗില്‍നിന്നു ലഭിച്ച നമ്പറില്‍ യുവതിയെ വിളിച്ച പോലീസ്, ഇന്നു സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പെരുമ്പാവൂരില്‍ നടന്‍ ജയറാമിന്റെ വീട്ടിലേക്കെന്നു പറഞ്ഞ് കഴിഞ്ഞ 21-നു രാത്രി എട്ടിനാണു ടാക്സി വിളിച്ചത്. ചുരിദാര്‍ ധരിച്ചിരുന്ന യുവതിക്കൊപ്പം നാലു വയസ് തോന്നിക്കുന്ന രണ്ടു പെണ്‍കുട്ടികളുമുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നിനു കാര്‍ ജയറാമിന്റെ വീടിനു മുന്നിലെത്തി. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ അകത്തേക്കു കടത്തിവിട്ടില്ല. രാവിലെ എട്ടിനു ജയറാമെത്തി യുവതിയുമായി സംസാരിച്ചു.

പിന്നീട് യുവതി കാറില്‍കയറി പാലാരിവട്ടത്തെ കെ.സി.ബി.സിയുടെ ആസ്ഥാനത്തേക്കു പോയി. കുട്ടികളുമായി അകത്തേക്കുപോയ അവര്‍ കുറച്ചുകഴിഞ്ഞ് കന്യാസ്ത്രീകള്‍ക്കൊപ്പം പുറത്തേക്കു പോയി. പിന്നീട് മടങ്ങിവന്നില്ലെന്നും ഷിനോജിന്റെ പരാതിയില്‍ പറയുന്നു. കോഴിക്കോട് ടൗണ്‍ പോലീസ് എറണാകുളം പാലാരിവട്ടം സ്റ്റേഷനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്