പാലം പൊളിച്ചു; തങ്കച്ചന്റെ പ്രാണന്റെ ഒഴുക്കു നിലച്ചു

വീടിനു മുന്നിലെ പാലം പൊളിച്ചതോടെ വഴിയടഞ്ഞു; ആശുപത്രിയിലെത്തിക്കാന്‍ വൈകിയ ഗൃഹനാഥന്‍ വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു. മൂലേടം തുരുത്തുമ്മേല്‍ വീട്ടില്‍ ടി.സി.തങ്കച്ചന്‍ (53) ആണ് കഴിഞ്ഞരാത്രി മരിച്ചത്. മണിപ്പുഴഈരയില്‍ക്കടവ് തോട് നന്നാക്കാനാണ് ഒരുമാസം മുന്‍പു തടിപ്പാലം പൊളിച്ചത്. ഇതോടെ വീടിനു പിന്നിലെ റെയില്‍പാളം കടന്ന് ചെറുവഴികളിലൂടെ നടന്നുവേണം റോഡിലെത്താന്‍.

22നു രാത്രി പതിനൊന്നരയോടെ കടുത്തചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ട് അസ്വസ്ഥനായ തങ്കച്ചനെ ഭാര്യയും ബന്ധുക്കളും താങ്ങിയെടുത്തു റെയില്‍ പാളത്തിനടുത്തെത്തിച്ചു. അപ്പോഴേക്കും അവശനിലയിലായ തങ്കച്ചന്‍ വഴിയില്‍ വീണുമരിച്ചു. മൂലേടം സെന്റ് പോള്‍സ് സിഎസ്‌ഐ പള്ളിയിലായിരുന്നു സംസ്‌കാരം. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തിയവര്‍ക്കായി നാട്ടുകാര്‍ ഇന്നലെ തോടിനു കുറുകെ തടിപ്പാലമിട്ടു. ഈ പാലത്തിലൂടെ ആദ്യം തുരുത്തുമ്മേല്‍ വീട്ടിലേക്കു കൊണ്ടുവന്നതു തങ്കച്ചന്റെ അന്ത്യയാത്രയ്ക്കുള്ള ശവപ്പെട്ടി.

തങ്കച്ചന്റെ സംസ്‌കാരത്തിനുള്ള ശവപ്പെട്ടി താല്‍ക്കാലികമായി നിര്‍മിച്ച തടിപ്പാലത്തിലൂടെ വീട്ടിലെത്തിക്കുന്നു.
ചന്തയില്‍ ചുമടെടുത്തു കുടുംബം പോറ്റിയിരുന്ന തങ്കച്ചന്‍ ഹൃദ്രോഗം ബാധിച്ച് എങ്ങോട്ടും പോകാനാകാത്ത അവസ്ഥയിലായിരുന്നു. തുരുത്തേല്‍ ചിറയില്‍ ഒറ്റപ്പെട്ട വീട്ടില്‍ ഭാര്യ ജാന്‍സിയും മകള്‍ ഷൈമോളും തങ്കച്ചന്റെ മാതാവ്, 78 വയസ്സുള്ള അന്നമ്മയുമുണ്ട്. കുടുംബം പോറ്റാനായി ജാന്‍സിയാണ് ഇപ്പോള്‍ പണിക്കു പോകുന്നത്. മകള്‍ക്കും അമ്മയ്ക്കും കാവലായി തങ്കച്ചന്‍ വീട്ടിലുണ്ടാകും. ഇനി ആ കാവലില്ല. താന്‍ ജോലിക്കു പോയാല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകള്‍ക്കും പ്രായമായ അമ്മയ്ക്കും ഇനി ആരു കൂട്ടിരിക്കും എന്ന ജാന്‍സിയുടെ ചോദ്യത്തിന് ആര്‍ക്കും ഉത്തരവുമില്ല.