'പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ചു' അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നു; പൊലീസിന് എതിരെ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍

തങ്ങളെ കുടുക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടക്കുന്നെന്ന ആരോപണവുമായി വിവാദ വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരായ എബിനും ലിബിനും. ചില മാഫിയകള്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയാണ് വേട്ടയാടല്‍ നടത്തുന്നതെന്നും ഇലര്‍ പറയുന്നു. അറിവില്ലായ്മയെ ചൂഷണം ചെയ്ത് നിയമസംവിധാനങ്ങള്‍ ക്രൂശിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

‘കഞ്ചാവിനെതിരെ പ്രതികരണം നടത്തിയവരാണ് ഞങ്ങള്‍. അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ്. പൊലീസ് മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നു,’ യൂട്യൂബ് ചാനലിലൂടെ ഇരുവരും പറഞ്ഞു. പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോള്‍. 18 ലക്ഷം പേരുടെ പിന്തുണയുണ്ടെന്നും പിന്നോട്ട് പോകില്ലെന്നും ഇരുവരും പറഞ്ഞു.

ആര്‍.ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഇരുവര്‍ക്കും മയക്കുമരുന്ന് ബന്ധം ഉള്ളതായി സംശയിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.