150 കോടിയുടെ സീരിസ് ഉപേക്ഷിച്ചിട്ടില്ല; മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

150 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ബാഹുബലി സീരിസ് നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് സീരിസ് ഉപേക്ഷിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് തീരുമാനിച്ചത്.

എന്നാല്‍ സീരിസ് നെറ്റ്ഫ്‌ളിക്‌സ് പുനര്‍മൂല്യ നിര്‍ണ്ണയം ചെയ്യുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാഹുബലി ബിഫോര്‍ ദ വിഡിനിംഗ് എന്ന് പേരിട്ട സീരിസ് രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാത ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു.

മൂന്ന് സീസണുകളായി സംപ്രേക്ഷണം ചെയ്യാനിരുന്ന സീരിസില്‍ ബാഹുബലിയുടെ ജനനത്തിന് മുമ്പുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്. ശിവകാമി ദേവിയുടെ യൗവ്വനകാലം അവതരിപ്പിച്ചത് ബോളിവുഡ് താരം മൃണാള്‍ താക്കൂറായിരുന്നു.

ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരായിരുന്നു മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹൈദരാബാദില്‍ ഒരുക്കിയ സെറ്റിലായിരുന്നു 100 കോടിയിലധികം ബജറ്റ് കണക്കാക്കിയ സീരിസിന്റെ ചിത്രീകരണം.

സീരിസിനായി ചിത്രീകരിച്ച ഭാഗങ്ങള്‍ ഇഷ്ടപ്പെടാത്തതിനാലാണ് നെറ്റ്ഫ്‌ളിക്‌സ് സീരിസ് വേണ്ടെന്ന് വച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പുതിയ സംവിധായകനേയും താരങ്ങളേയും വെച്ച് സീരിസ് വീണ്ടും ചിത്രീകരിക്കാനും നെറ്റ്ഫ്‌ളിക്‌സ് ആലോചിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.