ലോകമെങ്ങുമുള്ള ആരാധകരുടെ അഭ്യര്‍ത്ഥന; സെലന്‍സ്‌കിയെ പ്രസിഡന്റാക്കിയ സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ വീണ്ടും

ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി നായകനായ ‘സെര്‍വന്റ് ഓഫ് ദ പീപ്പിള്‍’ എന്ന സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുകയാണ്. നെറ്റ്ഫ്‌ളിക്സിന്റെ ഓഫിഷ്യല്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രേക്ഷരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സീരീസ് വീണ്ടും പ്രദര്‍ശിപ്പിക്കുന്നതെന്ന് നെറ്ര്ഫ്‌ളിക്‌സ് പറയുന്നു.

നിങ്ങള്‍ ചോദിച്ചു അത് തിരിച്ചെത്തി എന്ന് കുറിച്ചുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് ഈ സീരീസിന്റെ തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 2015ല്‍ മൂന്ന് സീസണുകളിലായി പ്രദര്‍ശിപ്പിക്കപ്പെട്ട ഈ പരമ്പര ആക്ഷേപഹാസ്യ കോമഡി സീരീസ് വിഭാഗത്തില്‍ പെടുന്നതാണ്. അഴിമതിയെ കുറിച്ച് പരാതി പറയുന്ന ഒരു വീഡിയോ വൈറലായതിന് ശേഷം അപ്രതീക്ഷിതമായി പ്രസിഡന്റ് ആകുന്ന ഒരു അധ്യാപകനായാണ് സെലന്‍സ്‌കി ഈ സീരിസില്‍ വേഷമിട്ടിരിക്കുന്നത്.

വാസില്‍ പെട്രോവിച്ച് ഹോളോബോറോഡ്കോ എന്ന ഹൈസ്‌കൂള്‍ ചരിത്ര അധ്യാപകനായാണ് സീരീസില്‍ സെലന്‍കി എത്തുന്നത്. രാജ്യത്തെ അഴിമതിയെക്കുറിച്ച് അധായപകന്‍ പരാതിപ്പെടുന്ന വീഡിയോ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുന്നു.ശേഷം സെലന്‍കി ഉക്രൈനിലെ പ്രസിഡന്റായി മാറുന്നതാണ് പരമ്പരയുടെ സാരാംശം. സെലന്‍സ്‌കി ഉക്രൈനില്‍ അധികാരത്തില്‍ എത്തുന്നതില്‍ ഈ സീരീസ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

2019ല്‍ സെലന്‍സ്‌കി രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ സെര്‍വന്റ് ഓഫ് പീപ്പിള്‍ എന്ന പേരില്‍ ഒരു പ്രചാരണം ആരംഭിച്ചതോടെ സീരീസ് അവസാനിച്ചു. തുടര്‍ന്ന് 73 ശതമാനത്തിലധികം വോട്ടുകള്‍ നേടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് ആ വര്‍ഷം അവസാനം അദ്ദേഹം ഉക്രൈനിന്റെ പ്രസിഡന്റാകുകയായിരുന്നു.