കവിളില്‍ തൊടാന്‍ പോലും പേടിയായിരുന്നു, എന്റെ അവസ്ഥ കണ്ടപ്പോള്‍ ഐശ്വര്യ കാര്യം മനസിലാക്കി എന്നോട് സംസാരിച്ചു: രണ്‍ബീര്‍ കപൂര്‍

അമ്മയായതിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത ഐശ്വര്യ റായ് വീണ്ടും ഗ്ലാമര്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു യേ ദില്‍ ഹേയ് മുഷ്‌കില്‍. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും ഐശ്വര്യയും ഒരുമിച്ചുള്ള ഇന്റിമേറ്റ് സീനുകള്‍ സിനിമയുടെ ചര്‍ച്ചയായിരുന്നു.

ഐശ്വര്യയ്‌ക്കൊപ്പം ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ താന്‍ ഏറെ പ്രയാസം അനുഭവിച്ചിരുന്നു എന്ന് രണ്‍ബീര്‍ തുറന്നു പറഞ്ഞിരുന്നു. ഐശ്വര്യയ്‌ക്കൊപ്പം ഒരുപാട് ഇന്റിമേറ്റ് സീനുകളുണ്ടായിരുന്നു. അത് അഭിനയിക്കുമ്പോള്‍ തനിക്ക് നാണമായിരുന്നു. കൈകള്‍ വിറക്കുകയായിരുന്നു.

ഐശ്വര്യയുടെ കവിളില്‍ തൊടാന്‍ പോലും കഴിഞ്ഞില്ല. ഭയമായിരുന്നു. തന്റെ അവസ്ഥ കണ്ടപ്പോള്‍ തന്നെ ഐശ്വര്യയ്ക്ക് കാര്യം മനസിലായി. ആഷ് തന്നോട് പറഞ്ഞു, ”നിനക്കെന്താണ് പറ്റിയത്? നമ്മള്‍ അഭിനയിക്കുകയല്ല… ഷൂട്ടിംഗ് അല്ലേ… അത് മനസിലാക്കി ശരിയായി ചെയ്യൂ” എന്ന്.

അവര്‍ അത് പറഞ്ഞ ശേഷം തനിക്ക് ഇനി ഒരിക്കലും ഈ അവസരം ലഭിക്കില്ലെന്ന് മനസിലായതിനാല്‍ അത് മനോഹരമായി ചെയ്തു എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. ഈ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ അന്ന് ബച്ചന്‍ കുടുംബത്തെ ചൊടിപ്പിച്ചിരുന്നു.

സംഭവം വലിയ ചര്‍ച്ചയായപ്പോള്‍ രണ്‍ബീര്‍ തന്നെ വിശദീകരണവുമായി എത്തിയിരുന്നു. ഐശ്വര്യ ഒരു മികച്ച അഭിനേതാവാണ്. കൂടാതെ കുടുംബ സുഹൃത്ത് കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും കഴിവുള്ള ബഹുമാനിക്കപ്പെടുന്ന സ്ത്രീകളില്‍ ഒരാളാണ് അവര്‍.

യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് താന്‍ ഐശ്വര്യയോട് എന്നും നന്ദിയുള്ളവനായിരിക്കും. പിന്നെ താന്‍ എന്തിന് ഐശ്വര്യയെ അപമാനിക്കാന്‍ ശ്രമിക്കണം എന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്. 2016ല്‍ ആണ് യേ ദില്‍ ഹേ മുഷ്‌കില്‍ റിലീസായത്.