'സിനിമയില്‍ എന്നെ ആരെങ്കിലും അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും'; ഉമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വിയോഗവാര്‍ത്തയില്‍ അനുശോചനങ്ങള്‍ അറിയിച്ച് മലയാളികള്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഉമ്മയെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മയാണ്” എന്നാണ് ഒരിക്കല്‍ ഉമ്മയെ കുറിച്ച് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. താന്‍ അഭിനയിക്കുന്ന സിനിമയില്‍ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

”എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം. എന്റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും.”

”അങ്ങനൊന്നും പറയാന്‍ ഉമ്മയ്ക്ക് അറിയല്ല. ഉമ്മ ഇപ്പേള്‍ കുറേ ദിവസമായി എന്റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്ക്ക് തോന്നും ഇളയ മകന്റെ അടുത്തേയ്ക്ക് പോകണമെന്ന്, ‘എന്നെ അവിടെക്കൊണ്ടാക്ക്’ എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകും.”

”എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും തന്റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഉമ്മ. ‘ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്‌നേഹം’ എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും” എന്നാണ് 2009ല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്.