ആ ദുഷ്ടന്‍ മോഹന്‍ലാലിന്റെ മോന്തയ്ക്കിട്ട് ഒന്ന് കൊടുക്കാനാണ് അന്ന് തോന്നിയത്; 'നാടോടിക്കാറ്റ്' ഷൂട്ടിംഗ് ഓര്‍മ്മകളുമായി ശ്രീനിവാസന്‍

മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ചെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘നാടോടിക്കാറ്റ്’. ചിത്രത്തിലെ ‘കരകാണാ കടലല മേലെ’ എന്ന ഗാനത്തിന് ദാസനും വിജയനും ചുവടുവച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഇതുവരെ നൃത്തം ചെയ്തിട്ടില്ലാത്ത തനിക്ക് കിട്ടിയ അടിയായിരുന്നു ആ ഗാനം എന്നാണ് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ ഒരിക്കല്‍ പറഞ്ഞത്.

ദാസനും വിജയനും കാണുന്ന സ്വപ്നമാണ് ആ ഗാനരംഗം. ദുബായിലെത്തി കാശുകാരായി അവിടെ തരുണീമണികളുമായി നൃത്തം ചെയ്യുന്നതാണ്. ആ പാട്ട് ചിത്രീകരണ സമയം ഒരു ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. മധുരാശിയിലെ മറീന ബീച്ചില്‍ ഒരു രാത്രിയിലാണ് ഈ ഗാനം ചിത്രീകരിക്കാന്‍ തീരുമാനിച്ചത്.

ദാസന്റെ കൂടെ വിജയനും ഡാന്‍സ് ചെയ്യണം എന്നറിഞ്ഞപ്പോള്‍ തന്റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. ജീവിതത്തില്‍ ഒരിക്കലും താളാത്മകമായി ശരീരം ചലിപ്പിച്ചിട്ടില്ലാത്ത താന്‍ ഡാന്‍സ് ചെയ്യുക. ബീച്ചില്‍ താന്‍ നില്‍ക്കുന്ന ഭാഗം പിളര്‍ന്ന് പാതാളത്തിലേക്ക് പോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച നിമിഷമാണത്.

സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ദാസന്‍ ഡാന്‍സ് ചെയ്യുമ്പോള്‍ വിജയന്‍ മാറി നിന്ന് കണ്ട് ആസ്വദിച്ചാല്‍ പോരേയെന്ന ചോദിച്ചു. അത് പറ്റില്ല സ്വപ്‌നം രണ്ടുപേരുടെയും ആണ് ഡാന്‍സ് ചെയ്യണമെന്ന് പറഞ്ഞു. തിരക്കഥ എഴുതുന്ന സമയത്ത് തന്നോട് ബഹുമാനം കാണിച്ച സത്യന്‍ അന്തിക്കാടിന്റെ മറ്റൊരു ക്രൂര മുഖം കണ്ട് താന്‍ ഞെട്ടി തരിച്ചു.

യാതൊരു കാരുണ്യവുമില്ലാതെ താനും ഡാന്‍സ് ചെയ്യണമെന്ന് നിര്‍ബന്ധിക്കുകയാണ്. തന്നെ രക്ഷിക്കാന്‍ ആരുമില്ല. താന്‍ ബീച്ചിലെ ഇരുട്ടില്‍ പോയി നിന്നു. പാട്ടിനൊപ്പം ശരീരം അനക്കാന്‍ ശ്രമിച്ചു. ഇല്ല പറ്റുന്നില്ല. സ്റ്റീല്‍ കമ്പി പോലെ ശരീരം അനങ്ങാതെ നില്‍ക്കുകയാണ്. അതിനിടെ ഡാന്‍സ് മാസ്റ്റര്‍ ടേക്ക് വിളിച്ചു. എന്ത് ടേക്ക്.

താന്‍ അവിടെ നിന്ന് നോക്കുമ്പോള്‍ ഉണ്ട്. മറ്റേ ദുഷ്ടന്‍ മോഹന്‍ലാല്‍ പാല്‍പായസം കുടിക്കുന്നത് പോലെ, പയര്‍ പയര്‍ പോലെ ഡാന്‍സ് റിഹേഴ്സല്‍ ചെയ്യുകയാണ്. അത് കണ്ടപ്പോള്‍ അയാളുടെ മോന്തയ്ക്കിട്ട് ഒന്ന് കൊടുക്കാനാണ് തോന്നിയത്. അവസാനം താന്‍ ഒരു ജീവച്ഛവം പോലെ മോഹന്‍ലാലിനും ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കും ഇടയില്‍ പോയി നിന്നു.

പിന്നെ സംഭവിച്ചത് എന്താണെന്ന് ഓര്‍മയില്ല. താന്‍ വീഴുന്നതും പെണ്‍പിള്ളേരും മോഹന്‍ലാലുമൊക്കെ പരിഹസിച്ച് ചിരിക്കുന്നതും അര്‍ദ്ധ ബോധാവസ്ഥയില്‍ ഓര്‍മയുണ്ട്. ഇന്നും ആ പാട്ട് ടിവിയില്‍ വരുമ്പോള്‍ മനസമാധാനത്തിന് വേണ്ടി അത് ഓഫ് ചെയ്ത് വല്ല കടല്‍ക്കരയിലും പുഴക്കരയിലും പോയി ഇരിക്കാറാണ് പതിവ് എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.