ജീവിതത്തില്‍ ചെയ്തിട്ടുള്ള ഏറ്റവും വലിയ തെറ്റ് എന്താണെന്ന് ചോദിച്ചാല്‍ അതായിരിക്കും; വെളിപ്പെടുത്തലുമായി ലാല്‍

തന്റെ ജീവിതത്തില്‍ ചെയ്തു പോയിട്ടുള്ള ഏറ്റവും വലിയ തെറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകനും നടനുമായ ലാല്‍. മനോരമ വീക്കിലിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

‘ദൈവത്തെ പോലെ കണ്ടിട്ടും പാച്ചിക്കയെ പറ്റിച്ചതിന്റെ സങ്കടം ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ചെയ്തിട്ടുള്ള ഏറ്റവും വലിയ തെറ്റെന്താണെന്ന് ചോദിച്ചാല്‍ അതായിരിക്കും. ഫാസില്‍ സാറിന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയുടെ തമിഴ് റീമേക്കാണ് എന്‍ ബൊമ്മക്കുട്ടിയമ്മാവുക്ക്. ആ സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് ഞാന്‍ എറണാകുളത്തേക്ക് വന്നിട്ട് വീണ്ടും മദ്രാസിലേക്ക് തിരിച്ച് പോയി. എന്നോട് എഡിറ്റിങ്ങിന് വരണ്ട. വൈകുന്നേരം പ്രൊജക്ഷന് വന്നാല്‍ മതിയെന്ന് ഫാസില്‍ സാര്‍ പറഞ്ഞു. ഞാനത് കൊണ്ട് റൂമിലേക്ക് പോവുകയും ചെയ്തു. അവിടെ പ്രൊഢക്ഷന്‍ കണ്‍ട്രോളര്‍ ലത്തീഫിക്ക ഉണ്ടായിരുന്നു. എന്നെ കണ്ടതും ‘നിങ്ങള്‍ രണ്ട് പേരും ഓടി വരുന്ന സീന്‍ കട്ട് ചെയ്ത് കളഞ്ഞു’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഒക്കെ എന്ന് പറഞ്ഞ് ഞാനത് വിട്ട് കളഞ്ഞു.

അത് കഴിഞ്ഞ് ലത്തീഫിക്ക താഴെ ചെന്നപ്പോള്‍ ‘ലാലിനോട് ആ സീന്‍ കട്ടാക്കിയ കാര്യം പറയേണ്ടെന്നും വൈകുന്നേരം പ്രൊജക്ഷന്‍ ഇടുമ്പോള്‍ ലാലിന്റെ റിയാക്ഷന്‍ കാണാമല്ലോ’ എന്ന് ഫാസില്‍ സാര്‍ ലത്തീഫിക്കയോട് പറഞ്ഞു. അതിനുള്ളില്‍ ലത്തീഫക്ക എന്നോട് അക്കാര്യം പറഞ്ഞ് കഴിഞ്ഞു. കുറച്ച് കഴിഞ്ഞ് തന്നിലൂടെ അറിഞ്ഞ കാര്യം മറന്ന് കളയാനും താന്‍ പറഞ്ഞെന്ന് അറിഞ്ഞാല്‍ പാച്ചി എന്നെ കൊല്ലുമെന്നും ലത്തീഫിക്ക പറഞ്ഞു. ഫാസില്‍ സാര്‍ ഒഴികെ ബാക്കി എല്ലാവരും ഇക്കാര്യം അറിയുകയും ചെയ്തു. വൈകുന്നേരം പ്രൊജക്ഷന്‍ ഇട്ടപ്പോള്‍ സാര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അറിഞ്ഞ കാര്യം അറിയാത്തത് പോലെ ഭാവിക്കുമ്പോള്‍ അദ്ദേഹത്തെ ചതിക്കാന്‍ പോവുന്നത് പോലെ എനിക്ക് തോന്നി.

ഗുരുവിനെക്കാള്‍ ഉപരി ഞാന്‍ ദൈവത്തെ പോലെ കരുതുന്ന മനുഷ്യനെ ഇത്രയും പേരുടെ മുന്നില്‍ വെച്ച് ചതിക്കാന്‍ പോവുകയാണ്. ആ സീന്‍ വന്നപ്പോള്‍ ഞാന്‍ ‘ഹോ’ എന്ന് പറഞ്ഞു. അത് കേട്ട് പാച്ചിക്ക ഹഹഹ എന്ന് ഉറക്കെ ചിരിച്ചു. അതോടെ എല്ലാവരും ചിരിച്ചു. എല്ലാവരും അറിഞ്ഞ് കൊണ്ട് തന്നെ താന്‍ അദ്ദേഹത്തെ പറ്റിച്ചത് പോലെ തോന്നിയെന്നും അതിപ്പോഴും തന്റെ ജീവിതത്തിലെ ഭയങ്കര ഭാരമായി തുടരുകയാണെന്നും ലാല്‍ പറയുന്നു.