'അന്ന് ഞാൻ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ട് വളരെ വലുതായിരുന്നു, അപ്പന്‍ മരിച്ച വാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും കാശില്ലാതെ കെെ നീട്ടേണ്ടി വന്നിട്ടുണ്ട്': കുഞ്ചാക്കോ ബോബന്‍

സിനിമയിലെത്തുന്നതിന് മുൻപ് അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ. നടൻ്റെ പഴയ അഭിമുഖത്തിലെ കുറച്ച് ഭാ​ഗങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. സിനിമയില്‍ സജീവമല്ലാത്ത കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും അന്ന് ആരും സഹായിച്ചില്ലെന്നുമാണ് അഭിമുഖത്തിൽ കുഞ്ചാക്കോ ബോബന്‍ പറയുന്നുത്.

സൗഹൃദത്തിനു വലിയ വില കൊടുക്കുന്ന വ്യക്തിയായിരുന്നു തന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോ. സിനിമ നിര്‍മാതാവായ അദ്ദേഹം സിനിമയൊന്നും ഇല്ലാതിരുന്ന സമയത്ത് ചില ബിസിനസ് നടത്തിയിരുന്നു. എന്നാൽ അതൊന്നും പ്രതീക്ഷിച്ച വിജയം കണ്ടില്ല. പിന്നീട് അപ്പന്റെ സുഹൃത്തിന് പണം കടം കൊടുക്കാന്‍ വേണ്ടി അമ്മയുടെ സ്വര്‍ണം പണയം വെക്കുകയും അവയെല്ലാം നഷ്ടമാകുകയും ചെയ്തു. അപ്പോഴും അപ്പന്‍ സുഹൃത്തിനെ ബുദ്ധിമുട്ടിച്ചില്ല.

മാനുഷികമായി അതൊരു പ്ലസ് പോയിന്റാണ്. അപ്പനില്‍ നിന്ന് അങ്ങനെയൊരു സ്വഭാവം തനിക്കും കിട്ടിയിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. അപ്പന്‍ മരിച്ച സമയത്ത് താന്‍ സിനിമയില്‍ സജീവമായിരുന്നില്ല. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും പണമില്ലതിരുന്ന സമയത്ത് മലയാളത്തിലെ ഒരു പ്രമുഖ വ്യക്തിയോട് താൻ അന്ന് പണം കടം ചോദിച്ചു.

അദ്ദേഹം ഇല്ലെന്ന് പറ‍ഞ്ഞ് തന്നെ തിരിച്ച് വിടുകയാണ് ചെയ്തത്. വളരെ ചെറിയൊരു തുകയായിരുന്നു അത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് താന്‍ റിയല്‍ എസ്റ്റേറ്റില്‍ സജീവമായ കാലത്ത് അതേ വ്യക്തി തന്നെ തന്റെ അടുത്തുവന്ന് പണം കടം ചോദിച്ചു. അന്ന് അദ്ദേഹം വന്ന് ചോദിച്ചത് വലിയ തുകയായിരുന്നു. താന്‍ അത് കൊടുക്കുകയും ചെയ്തു. നമ്മുക്ക് സഹായം ചെയ്യാതിരുന്ന പലർക്കും തിരിച്ച് കൊടുത്താണ് പലരോടും താന്‍ റിവഞ്ച് ചെയ്തിരുന്നതെന്നും കുഞ്ചാക്കോ ബോബൻ പറ‍ഞ്ഞു.