ആരുടെ മുമ്പിലും തോറ്റു കൊടുക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു, അവസാനം അദ്ദേഹം തന്നെ ജയിച്ചു; തിലകനെ കുറിച്ച് കലൂര്‍ ഡെന്നീസ്

നടന്‍ തിലകനെക്കുറിച്ച് മനസ്സുതുറന്ന് തിരക്കഥാകൃത്തും എഴുത്തുകാരനുമായ കലൂര്‍ ഡെന്നിസ്. തിലകനോട് പൊരുത്തപ്പെട്ടു പോകാനാവില്ലെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. തിലകന്‍ ഏറ്റവും കൂടുതല്‍ കലഹിച്ചിട്ടുള്ളത് ‘അമ്മ’ എന്ന സ്വന്തം സംഘടനയോടായിരുന്നു്. തനിക്ക് ശരിയല്ലെന്നു തോന്നുന്ന എല്ലാ കാര്യങ്ങളിലും ശക്തമായി നിലപാട് എടുക്കുന്ന ആളാണ് തിലകന്‍. അതിലെ ശരിയും തെറ്റുകളുമൊക്കെ തിലകന് വലിയ ശരിയായിട്ടേ തോന്നിയിട്ടുള്ളു. ആ ശരിയുടെ പേരിലാണ് സ്വന്തം സംഘടനയില്‍ നിന്ന് വിലക്കും ഉപരോധവുമൊക്കെ ഉണ്ടായതും. അദ്ദേഹം പറഞ്ഞു.

ക്ഷമയെന്ന ഒരു കുഞ്ഞുവാക്ക് പറഞ്ഞാല്‍ പ്രശ്നം അവസാനിപ്പിക്കാമെന്ന് സംഘടന പറഞ്ഞിട്ടും തിലകന്‍ അതിനൊന്നും തയ്യാറായില്ല. തിലകന്റെ കൂടെ സംഘടനയിലെ ഒരംഗവും ഉണ്ടായില്ല. തിലകനോട് ആഭിമുഖ്യമുള്ള ചിലരൊക്കെ ഉണ്ടെങ്കിലും അവര്‍ക്കാര്‍ക്കും തുറന്നു പറയാനുള്ള ധൈര്യവുമില്ല. സ്വന്തം സംഘടനയില്‍ നിന്ന് താരാധിപത്യത്തെ വെല്ലുവിളിച്ച് വീറോടെ പൊരുതി ഒരു ഒറ്റയാള്‍ പട്ടാളമായി നില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.

മരണത്തിലേക്കു പോകുന്നതിനു മുന്‍പേയുള്ള കുറേ ദിവസങ്ങള്‍ക്ക് മുന്‍പ് ജീവിതോപാധിക്കു വേണ്ടി നാടകങ്ങള്‍ സംവിധാനം ചെയ്യാനും അഭിനയിക്കാനും വേണ്ടി ആരോഗ്യപരമായ പരിമിതികള്‍ മറന്നു കൊണ്ട് വന്ദ്യവയോധികനായ അദ്ദേഹം കാറില്‍ കയറി പോകുന്ന കാഴ്ച ഞാന്‍ ഒരുദിവസം കണ്ടു. അത് കണ്ടപ്പോള്‍ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. എന്നാലും ആരുടെ മുന്‍പിലും തോറ്റു കൊടുക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു.

അവസാനം അദ്ദേഹം തന്നെ ജയിച്ചു. എല്ലാ സംഘടനകളുടെയും വിലക്കിനെ ധിക്കരിച്ചു കൊണ്ട് സംവിധായകനായ രഞ്ജിത്ത് ചെയ്ത ‘ഇന്ത്യന്‍ റുപ്പി’യില്‍ അഭിനയിക്കാന്‍ തിലകനെ വിളിച്ചതോടെയാണ് സംഘടനക്കൊരു പുനര്‍ചിന്തനം നടത്തേണ്ടി വന്നത്.

അവസാനം അഭിനയിച്ച ശക്തമായ ഒരു കഥാപാത്രമാണ് ‘ഇന്ത്യന്‍ റുപ്പി’യിലേത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അച്യുതാനന്ദനെപ്പോലെയായിരുന്നു തിലകന്‍. സിനിമയിലെ പുതിയ തലമുറയിലെ നടന്മാരുമായും അദ്ദേഹം പലപ്പോഴും കലഹിച്ചിട്ടുണ്ട്. കലൂര്‍ ഡെന്നിസ് കൂട്ടിച്ചേര്‍ത്തു.