'ചാറ്റിംഗായിരുന്നു ‍ഞങ്ങളുടെ പ്രണയം തുടങ്ങിയത്, ഗ്രാൻ്റ്പാ എന്നാണ് അന്ന് ഞാൻ വിളിച്ചിരുന്നത്; പ്രായമുള്ളയാളെ പ്രണയിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് ജോമോള്‍

സിനിമയെ വെല്ലുന്ന പ്രണയ കഥ തുറന്ന് പറഞ്ഞ് ജോമോൾ. ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് ജോമോൾ തന്റെ പ്രണയകഥ തുറന്ന് പറ‍ഞ്ഞത്. തന്റെ പ്രണയം ശരിക്കും സിനിമ കഥ പോലെ തന്നെയായിരുന്നു വെന്നാണ് ജോമോൾ പറയുന്നത്. ചാറ്റിംഗിലൂടെയായിരുന്നു താൻ ചന്ദ്രശേഖറിനെ പരിചയപ്പെട്ടത്. പിന്നീട് അത് പ്രണയത്തിലേയ്ക്ക് മാറുകയായിരുന്നു. ആദ്യ സമയത്ത് ചന്ദ്രശേഖർ അദ്ദേഹത്തിന്റെ രൂപത്തേക്കുറിച്ചും കാര്യങ്ങളെക്കുറിച്ചുമെല്ലാം പറ‍ഞ്ഞത് കള്ളമായിരുന്നെന്നും അവർ പറഞ്ഞു.

ഉയരം കുറവാണ്, കഷണ്ടിയാണ്, കുടവയറുണ്ട്, പത്ത് മുപ്പത്തിയഞ്ച് വയസുണ്ട് എന്നൊക്കെയായിരുന്നു. സംസാരത്തിലും തന്നെക്കാൾ അനുഭവ ജ്ഞാനമുണ്ടെന്ന് മനസ്സിലായതിനാൽ ഗ്രാന്റ്പാ എന്നായിരുന്നു താൻ വിളിച്ചിരുന്നത്. അദ്ദേഹത്തിന് ശോഭനയാണ് ഓൾ ടൈം ഫേവറീറ്റ്. തന്നെ ഒരിക്കൽ പോലും സിനിമയിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ് തനിക്ക് ഇഷ്ടമായത്. ഇഷ്ടം നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത കാര്യമാണല്ലോ. പിന്നീട് എന്തുവന്നാലും ഇതു തന്നെയാണെന്ന് തീരുമാനിച്ചു.

പിന്നീട് താൻ തന്നെയാണ് അങ്ങോട്ട് ഇഷ്ടമാണന്ന് പറയുന്നത്. അദ്ദേഹം പറ‍ഞ്ഞ പ്രായം വെച്ച് ഞങ്ങൾ തമ്മിലുണ്ടായിരുന്നത് 16 വയസ്സിന്റെ വ്യത്യാസമായിരുന്നു. കോളേജിലെ കൊമേഴ്‌സ് ഡേയ്ക്കാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. തന്റെ കൂട്ടുകാരിയാണ് പാസ് കൊടുത്ത് അദ്ദേഹത്തെ കോളേജിന് അകത്തേക്ക് കയറ്റാനായി പോയത്. കുറച്ച് കഴിഞ്ഞപ്പോൾ അവളും കൂടെ നല്ല ഉയരമുള്ള സുന്ദരനായ ആളും വരുന്നത് കണ്ടു. അയാൾ അടുത്ത് വന്ന് ഹലോ പറഞ്ഞു. താനും ഹലോ പറഞ്ഞ് തന്റെ ജോലിക്ക് പോയെന്നും ജോമോൾ പറയുന്നു.

പക്ഷെ രണ്ട് സ്റ്റെപ്പ് വച്ചതും ഇതാണോ ആള്? ഈ ഹലോ എനിക്ക് പരിചയമുണ്ടല്ലോ എന്ന് ചിന്ത വന്നു. പിന്നെ താൻ ഒരു ട്രാൻസ് മോഡിലായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും. താൻ ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അറിയാതെ നടന്നു പോവുകയായിരുന്നു. കുള്ളനാണെന്നും കറുത്തതാണെന്നും പറഞ്ഞ് ഇയാൾ തന്നെ ഇത്രയും നാൾ പറ്റിക്കുകയാണല്ലോ എന്നൊക്കെയായിരുന്നു ചിന്ത. തിരിച്ചു ചെന്നപ്പോഴാണ് താൻ ഇത്രയും നാൾ ഗ്രാന്റ് പാ എന്നു വിളിച്ചയാൾ ഇത് തന്നെയാണെന്ന്  മനസിലാകുന്നത്.

പക്ഷെ പിന്നെയുണ്ടായിരുന്ന ആശങ്ക തന്നെ ഇഷ്ടപ്പെടുമോ എന്നതായിരുന്നു. ഇംഗ്ലീഷിലായിരുന്നു ഞങ്ങൾ സംസാരിച്ചത്. മലയാളം അറിയില്ലെന്നാണ് തന്നോട് പറഞ്ഞിരുന്നത് എന്നാൽ പോകാൻ നേരം അദ്ദേഹം പെട്ടെന്ന് എന്നാൽ പോകാം എന്ന് പറഞ്ഞു. താൻ വാട്ട് എന്ന് ചോദിച്ചു. ഫെസ്റ്റിവൽ കഴിഞ്ഞില്ലേ ഇനി പോകാമല്ലോ എന്ന് പുള്ളി ചോദിച്ചു. എല്ലാവരും ഞെട്ടി. അപ്പോഴാണ് അറിയുന്നത് ആൾക്ക് മലയാളം അറിയാമെന്ന് മാത്രമല്ല, ഞങ്ങളേക്കാളൊക്കെ നന്നായി അറിയാമെന്ന് തനിക്ക് മനസ്സിലായതെന്നും അവർ പറഞ്ഞു. പിന്നീട് ആ ബന്ധം വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നുവെന്നും ജോമോൾ കൂട്ടിച്ചേർത്തു.