തമിഴില്‍ നിന്ന് കിട്ടിയ വണ്ടിച്ചെക്കുകള്‍ക്ക് എണ്ണമില്ല എന്നാല്‍ നല്ല അവസരങ്ങള്‍ വന്ന സമയം സിനിമ വിട്ടു; എന്താണ് ചിത്രയെ അതിന് പ്രേരിപ്പിച്ചത്

നടി ചിത്രയുടെ വിയോഗം തിരുവോണ നാളിലെ ദുഖവാര്‍ത്തയായി പുറത്തുവന്നിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസന്തിയില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം.സിനിമയില്‍ ഇല്ലാത്ത സമയത്തും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനിന്ന താരമാണ് ചിത്ര. അതേസമയം നായികയായി സജീവമായ സമയത്താണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ വിടാന്‍ നടി തീരുമാനിച്ചത്. പെട്ടെന്ന് അങ്ങനെ ഒരു തീരുമാനം എടുത്തതിന്റെ കാരണം ഒരഭിമുഖത്തില്‍ ചിത്ര തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിച്ച സമയത്താണ് അച്ഛന് വൃക്കരോഗം പിടിപ്പെട്ടതെന്ന് ഒരു പഴയ അഭിമുഖത്തില്‍ നടി പറയുന്നു.

വൃക്കകള്‍ തകരാറിലായ സമയത്ത് അദ്ദേഹം പേടിച്ചു. തുടര്‍ന്ന് എന്റെ വിവാഹം പെട്ടെന്ന് തന്നെ നടത്താന്‍ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു. അച്ഛന്‍ പെട്ടെന്ന് മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കായി പോവരുതെന്ന ചിന്തയിലാണ് അദ്ദേഹം അങ്ങനെ ഒരു തീരുമാനം എടുത്തത്.

തുടര്‍ന്ന് അച്ഛനെ നോക്കുന്നതിനായി സിനിമ വിടാന്‍ തീരുമാനിക്കുകയായിരുന്നു ചിത്ര. അതേസമയം ബിസിനസ് മാന്‍ ആണ് ചിത്രയുടെ ഭര്‍ത്താവ് വിജയരാഘവന്‍. ഭര്‍ത്താവിനും കുടുംബത്തിനും ഇഷ്ടപ്പെടില്ലെന്ന് കരുതി നിരവധി നല്ല ഓഫറുകള്‍ നിരസിച്ചതായി നടി മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവ് പ്രൊഫഷന്‍ തുടരാനായി നടിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രോല്‍സാഹനത്തിലാണ് വിവാഹ ശേഷം താന്‍ മഴവില്ല്, സുത്രധാരന്‍ എന്നീ സിനിമകള്‍ ചെയ്തതെന്നും ചിത്ര അഭിമുഖത്തില്‍ പറഞ്ഞു.

കരിയറിന്റെ തുടക്കകാലത്ത് താന്‍ പലപ്പോഴും കബളിപ്പിക്കപ്പെട്ടതും അവര്‍ മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ചിത്രങ്ങള്‍ക്ക് പ്രതിഫലമായി കൂടുതലും കിട്ടിയിരുന്നത് വണ്ടി ചെക്കുകള്‍ ആയിരുന്നു.