'ലിയോ' തടഞ്ഞ് ഉദയനിധി സ്റ്റാലിന്‍? വിശദീകരണവുമായി നിര്‍മ്മാതാക്കള്‍

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ട ‘ലിയോ’ സിനിമയുടെ പോസ്റ്ററുകളില്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. പല ഹോളിവുഡ് സിനിമകളുമായുള്ള സാമ്യവും, പോസ്റ്ററിലെ വാചകങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇതിന് ലിയോ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഉദയനിധി സ്റ്റാലിന്‍ ചിത്രം തടയാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തിടെ പുറത്തെത്തിയത്.

ഈ വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ. ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 30ന് ലിയോയുടെ ഓഡിയോ ലോഞ്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഓഡിറ്റോറിയം ലോഞ്ചിന് അനുവദിച്ചില്ല.

ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആണ് ഇതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റ വിതരണത്തിലാണ് തര്‍ക്കങ്ങള്‍ ഉള്ളത്. ചെന്നൈ, ചെങ്കല്‍പ്പേട്ട് തുടങ്ങിയിടങ്ങളില്‍ വിജയ് ചിത്രത്തിന്റെ വിതരണാവകാശം നല്‍കിയാല്‍ മാത്രമേ ഓഡിയോ ലോഞ്ചിന് അനുമതി ലഭിക്കുകയുള്ളൂ എന്ന തരത്തിലാണ് റിപ്പോര്‍ട്ട് പ്രചരിച്ചത്.

എന്നാല്‍ പ്രചരിക്കുന്നത് ഒരു വ്യാജ വാര്‍ത്തയാണ് എന്ന് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസം വിജയ്‌യുടെയും സഞ്ജയ് ദത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ എത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

വില്ലന്‍ ആയി എത്തുന്ന സഞ്ജയ് ദത്തും വിജയ്‌യും നേര്‍ക്കുനേര്‍ നിന്ന് ഏറ്റുമുട്ടുന്നതാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ‘ശാന്തമായി ചെകുത്താനെ അഭിമുഖീകരിക്കുക’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. ഇത്തവണ വിജയ് ആക്ഷനാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്ന് ബാബു ആന്റണി വ്യക്തമാക്കിയിരുന്നു.