അവാര്‍ഡ് ഷോയില്‍ വരെ അപമാനം, 'ബീസ്റ്റി'ല്‍ പൊലിഞ്ഞ ആത്മവിശ്വാസം കൈമുതലാക്കി നെല്‍സണ്‍; ഇത് പരിഹാസങ്ങള്‍ക്കുള്ള മറുപടി

‘ബീസ്റ്റ്’ സിനിമ ഫ്‌ലോപ്പ് ആയതോടെ പൊലിഞ്ഞു പോയ ആത്മവിശ്വാസം കൈമുതലാക്കിയാണ് നെല്‍സണ്‍ രജനികാന്ത് ചിത്രം ചെയ്യാനൊരുങ്ങിയത്. വമ്പന്‍ ഹൈപ്പില്‍ എത്തിയ ബീസ്റ്റിന്റെ പരാജയത്തോടെ ഒരുപാട് പരിഹാസങ്ങളും വിമര്‍ശനങ്ങളും നെല്‍സണ്‍ നേരിട്ടിട്ടുണ്ട്. ഈ അപമാനങ്ങള്‍ക്ക് എല്ലാമുള്ള മറുപടി ആയാണ് നെല്‍സണ്‍ ‘ജയിലര്‍’ ഒരുക്കിയത്.

മാസിന് മാസ്, ആക്ഷന് ആക്ഷന്‍, ഇമോഷന് ഇമോഷന്‍.. എല്ലാം തികഞ്ഞ പടം ആദ്യ ദിനത്തില്‍ തന്നെ നേടിയത് 95 കോടി കളക്ഷനും അതിലേറെ പ്രശംസകളുമാണ്. ഇതിനിടെ തമിഴിലെ ഒരു അവാര്‍ഡ് ഷോയുടെ വീഡിയോയും കുറിപ്പുകളുമാണ് ശ്രദ്ധ നേടുന്നത്. ബീസ്റ്റ് പരാജയപ്പെട്ടതോടെ അവാര്‍ഡ് ഷോയില്‍ പോലും നെല്‍സണ്‍ തഴയപ്പെട്ടിരുന്നു.

സൂപ്പര്‍ താരങ്ങളും സംവിധായകരും എത്തിയ ഷോയില്‍ ലോകേഷ് കനകരാജിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ബൗണ്‍സേഴ്‌സും സംഘാടകരും ഫോട്ടോഗ്രാഫേഴ്‌സും ലോകേഷിനെ പൊതിഞ്ഞു. സ്റ്റേജില്‍ എത്തുന്നതുവരെ ലോകേഷിനൊപ്പം ഇവരുടെ കൂട്ടം തന്നെ ആനയിക്കാന്‍ ഉണ്ടായിരുന്നു.

എന്നാല്‍ അവിടെ എത്തിയ നെല്‍സണെ ആനയിക്കാനോ ചിത്രങ്ങള്‍ എടുക്കാനോ ആരും വന്നില്ല. രണ്ട് ബൗണ്‍സേഴ്‌സ് കുറച്ച് നിമിഷം അദ്ദേഹത്തെ അനുഗമിച്ചു. അതിന് ശേഷം, ”സര്‍ ഇനി നേരെ പോയാല്‍ മതി” എന്ന് പറഞ്ഞു വിടകയും ചെയ്തു. നടനും സുഹൃത്തുമായ റെഡിന്‍ കിങ്സ്ലിക്കൊപ്പമായിരുന്നു നെല്‍സണ്‍ എത്തിയത്.

തന്നെ അവഗണിക്കുകയാണെന്ന് അറിഞ്ഞിട്ടും ചിരിച്ചു കൊണ്ട് നെല്‍സണ്‍ മുന്നോട്ടു പോവുകയും ചെയ്തു. ജയിലറിന് വേണ്ടി ഉറക്കമൊഴിച്ചാണ് നെല്‍സണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന് വേണ്ടിയുള്ള കഠിനാദ്ധ്വാനം കണ്ട് രജനി പോലും നെല്‍സന്റെ ആരോഗ്യത്തെ കുറിച്ച് ആരായുകയുണ്ടായി.

നെല്‍സണെ ചിത്രത്തില്‍ നിന്നും മാറ്റാന്‍ തന്നോട് പലരും ആവശ്യപ്പെട്ടിരുന്നതായി രജനി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ജയിലറിന്റെ ഓഡിയോ ലോഞ്ചില്‍ ആയിരുന്നു ഇക്കാര്യം രജനി പറഞ്ഞത്. രജനിക്കും ഇതൊരു പ്രധാന സിനിമയായിരുന്നു. ‘ദര്‍ബാര്‍’, ‘അണ്ണാത്തെ’ എന്നീ പരാജയ സിനിമകള്‍ക്ക് ശേഷം എത്തുന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണിത്.

No description available.