അശോക് കുമാറിന്റെ മരണം; അന്‍പു ചെഴിയാന്‍ കുറ്റക്കാരനെന്ന് ഷംനാ കാസിം; ചെഴിയാനെ പിന്തുണച്ച് ദേവയാനി

തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച നിര്‍മാതാവ് ബി അശോക് കുമാറിന്റെ ആത്മഹത്യയാണ് തമിഴകത്തെ പുതിയ വാര്‍ത്തകള്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന അശോക് കുമാറിന്റെ ആത്മഹത്യയുടെ കാരണക്കാരന്‍ അന്‍പുചെഴിയാനെന്ന പലിശക്കാരനാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സിനിമാ നിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്‍കുന്ന അന്‍പുചെഴിയാനാണ് തന്റെ മരണത്തിനുത്തരവാദി എന്ന് സൂചിപ്പിക്കുന്നതായിരുന്നു അശോക് കുമാറിന്റെ ആത്മഹത്യാക്കുറിപ്പ്. ഇതിന് പിന്നാലെ പലിശക്കാരനായ അന്‍പു ചെഴിയാനെതിരെ താരങ്ങള്‍ കൊമ്പു കോര്‍ക്കുന്നു.

“അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക. അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാമെന്നാണ്” ഷംന ട്വിറ്ററില്‍ കുറിച്ചത്.എന്നാല്‍ അന്‍പു ചെഴിയാനെ പിന്തുണച്ച് ദേവയാനിയും ഭര്‍ത്താവും രംഗത്തെത്തിയിട്ടുണ്ട്.

https://twitter.com/shamna_kasim/status/934047406634631168

അതേസമയം താന്‍ അറിയുന്ന അന്‍പുചെഴിയാന്‍ കലര്‍പ്പില്ലാത്ത വ്യക്തിയായിരുന്നുവെന്നാണ് ദേവയാനിയും ഭര്‍ത്താവ് രാജകുമാറും പറയുന്നത്. ദേവയാനി നായികയായ കാതലന്‍പുടന്‍ എന്ന സിനിമയ്ക്കായി അന്‍പുചെഴിയാന്റെ കൈയില്‍ നിന്നും രാജകുമാരന്‍ പണം പലിശയ്ക്കെടുത്തിരുന്നു. “അന്‍പുചെഴിയാന്‍ വളരെ മാന്യനാണ് . ഒട്ടും കലര്‍പ്പില്ലാത്തവന്‍. ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പണം പലിശയ്ക്കെടുത്തിരുന്നു. എന്റെ ചിത്രം പുറത്തിറങ്ങിയശേഷം അത് കൃത്യമായി മടക്കി കൊടുക്കുകയും ചെയ്തു. എന്റെ വ്യക്തിപരമായ അനുഭവം വച്ച് എനിക്കദ്ദേഹം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം മുത്താണ്. സംവിധായകന്‍ വിക്രമനുമായാണ് ഇദ്ദേഹത്തെ താരതമ്യം ചെയ്യാന്‍ സാധിക്കുക. കാരണം ഇവര്‍ ഇരുവരും ദയാലുക്കളും മഹദ് വ്യക്തിത്വങ്ങളുമാണ്” എന്നാണ് ദേവയാനിയും ഭര്‍ത്താവും പറയുന്നത്.

നടനും, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ സെക്രട്ടറിയുമായ വിശാലാണ് ആത്മഹത്യയില്‍ ചെഴിയാന്റെ പങ്ക് സൂചിപ്പിച്ച് ആദ്യം മുന്നോട്ട് വന്നത്. പിന്നാലെ ആത്മഹത്യ കുറിപ്പിലെ സൂചനകള്‍ പ്രകാരം അന്‍പു ചെഴിയാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.