മരണത്തെ പ്രണയിച്ച മലയാളത്തിന്റെ "മെർലിൻ മൺറോ"

ഇന്ത്യൻ സിനിമയിലെ ചില താരങ്ങളുടെ അന്ത്യ നിമിഷങ്ങൾ പലതും ദുരൂഹമായി തുടരുകയാണ്. ഒരു കാലത്ത് മലയാളത്തിലെ ‘മർലിൻ മൺറോ’ എന്നറിയപ്പെടുന്ന നടിയായിരുന്നു വിജയശ്രീ. സിനിമയിൽ പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴായിരുന്നു അവർ ആത്മഹത്യ ചെയ്തത്. വിജയശ്രീ മരണമടഞ്ഞിട്ട് 49 വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും വിജയശ്രീ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ല. സിനിമയിൽ പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴായിരുന്നു ഇവർ ജീവിതം അവസാനിപ്പിച്ചത്.

മലയാള സിനിമയിൽ ഒരു കാലത്ത് ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന നടിയായിരുന്നു വിജയശ്രീ. തന്റെ മേനിയഴകും സൗന്ദര്യവും കൊണ്ട് അറുപതുകളിലെ യുവത്വത്തിന്റെ സിരകളെ ത്രസിപ്പിക്കാൻ വിജയശ്രീയ്ക്ക് കഴിഞ്ഞിരുന്നു. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നീ സിനിമകളിലെ വിജയശ്രീയുടെ കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇതിൽ മിക്ക സിനിമകളിലും നായകൻ പ്രേം നസീർ ആയിരുന്നു. അത് പോലെ തന്റെ അഭിനയ ജീവിതത്തിലെ ചിത്രങ്ങൾ എല്ലാം തന്നെ ഉദയ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിച്ചവയായിരുന്നു.

അക്കാലത്തെ മലയാളത്തിലെ വാണിജ്യ സിനിമകളുടെയെല്ലാം വിജയഘടകമായിരുന്നു വിജയശ്രീ. എന്നാൽ തന്റെ ഇരുപത്തിയൊന്നാമത്തെ വയസിൽ മരണം വിജയശ്രീയെ കൂട്ടികൊണ്ടു പോവുകയായിരുന്നു. 21-ാം വയസ്സിനുള്ളിൽ 65 സിനിമകളിൽ അഭിനയിച്ച വിജശ്രീയുടെ മരണം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 1974 മാർച്ച് മാസത്തിലാണ് ആത്മഹത്യയൊ കൊലപാതകമോ എന്നറിയാത്ത വിജയശ്രീയുടെ മരണം. 1970 കളിലെ താരസുന്ദരികളിൽ സെക്സ് സിംബലായാണ് വിജയശ്രീ കൂടുതൽ തിളങ്ങിയത്. എന്നാൽ ഗ്ലാമർ നർത്തകിയെന്നും, സെക്‌സ് ബോംബ് എന്നുമുള്ള പേരുകളിൽ നിന്നും വിജയശ്രീ രക്ഷനേടാൻ ആഗ്രഹിച്ചിരുന്നു.

പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് ഇവരുടെ മരണത്തിനു പിന്നിലെന്ന് ആരോപണം അക്കാലങ്ങളിൽ ഉയർന്നിരുന്നു. ചിത്രത്തിൽ ഒരു പാട്ട് സീനിൽ നായികയുടെ നീരാട്ട് ചിത്രീകരിച്ചിരുന്നു. പുഴയിൽ നീരാട്ട് ചിത്രീകരിക്കുന്ന വേളയിൽ അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണ വേളയിൽ വിജയശ്രീ അറിയാതെ സൂം ലെൻസ് ഉപയോഗിച്ച് അവരുടെ നഗ്‌നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകൾ നിരന്തരം അവരെ ബ്ലാക്‌മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു എന്നുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അതല്ല മറ്റു ചില കാരണങ്ങളും നാട്ടുകാരുടെ ഇടയിൽ അക്കാലത്തു പരന്നിരുന്നു. വിജയശ്രീയുടെ മരണത്തിനു ശേഷം അഭിനയിച്ചു പൂർത്തിയാകാനുണ്ടായിരുന്ന’ യൗവനം’ എന്ന സിനിമയും വണ്ടിക്കാരി എന്ന സിനിമയും ചേർത്ത് ഒറ്റ സിനിമയാക്കി പുറത്തിറങ്ങിയതും വമ്പൻ ഹിറ്റായി മാറിയിരുന്നു.

Read more

തിരുവനന്തപുരം മണക്കാട് വിളക്കാട്ടു കുടുംബത്തിൽ 1953 ജനുവരി 8 ന് ജനിച്ച വിജയശ്രീയുടെ യഥാർത്ഥ നാമം നസീമ എന്നായിരുന്നു. 1966ൽ പുറത്തിറങ്ങിയ ചിത്തി ആണ് ആദ്യ സിനിമ. 1969ൽ തിക്കുറിശി സുകുമാരൻ നായർ സംവിധാനം ചെയ്ത പൂജാപുഷ്പം എന്ന സിനിമയിലാണ് വിജയശ്രീ മലയാളത്തിൽ ആദ്യം അഭിനയിക്കുന്നത്. കെ.പി.കൊട്ടാരക്കര നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത ‘രക്തപുഷ്പം’എന്ന ചിത്രത്തോടെ മലയാളത്തിൽ ശ്രദ്ധേയയാവുകയും ചെയ്തു. പ്രേംനസീറിനോടൊപ്പം ഏറ്റവും കൂടുതൽ സിനിമയിൽ നായികയായിരുന്ന വിജയശ്രീ തമിഴിൽ ശിവാജിയുടെ നായികയായും വേഷമിട്ടിരുന്നു. സ്വർണ്ണപുത്രി, ജീവിക്കാൻ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ നല്ല അഭിനേത്രി എന്ന പേരും വിജയശ്രീ നേടിയിരുന്നു.