പകിട്ടും പത്രാസുമില്ലാതെ അമ്പലത്തില്‍ നിലത്തിരുന്ന് രജനികാന്ത്; യാചകനെന്ന് കരുതി പത്ത് രൂപ ഭിക്ഷ നല്‍കിയ സ്ത്രീയ്ക്ക് മറുപടി പുഞ്ചിരി മാത്രം

കാഴ്ചയില്‍ ഒരു സിനിമാ താരത്തിന്റെ പകിട്ടും പത്രാസുമില്ലാതെ തമിഴ് സിനിമാ ലോകത്തേക്കെത്തി ദ്രാവിഡ മക്കളുടെ സ്വന്തം സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പ്രഗത്ഭരായ നിരവധി താരങ്ങള്‍ അരങ്ങുവാണിരുന്ന തമിഴകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുക എന്നത് അത്ര നിസാരമായിരുന്നില്ല രജനിക്ക്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും മാത്രം കൈമുതലാക്കി രജനികാന്ത് തന്റേതായ ഒരു സാമ്രാജ്യം വെട്ടിപ്പിടിക്കുകയായിരുന്നു തമിഴ് സിനിമാ ലോകത്ത്.

എന്നാല്‍ സിനിമയുടെ വര്‍ണ്ണാഭമായ ലോകത്തിന് അപ്പുറം സ്വന്തം ജീവിതത്തില്‍ അദ്ദേഹം ലാളിത്യം കൈമുതലായി സൂക്ഷിച്ചു. ഓഫ് സ്‌ക്രീനില്‍ മേക്കപ്പോ ആര്‍ഭാടകരമായ ജീവിതമോ നയിക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തന്റെ എല്ലാ ചിത്രങ്ങളുടെയും റിലീസിന് മുന്നോടിയായി ഒരു ആത്മീയ യാത്രയുണ്ട് താരത്തിന്. ഇത്തരത്തിലുള്ള ഒരു യാത്രയില്‍ സൂപ്പര്‍ താരത്തെ ഭിക്ഷക്കാരനാണെന്ന് തെറ്റിദ്ധരിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മേക്കപ്പോ താര പരിവേഷമോ ഇല്ലാതെ ഒരു അമ്പലത്തിന്റെ തൂണിന് സമീപം ഇരിക്കുകയായിരുന്നു രജനികാന്ത്. അങ്ങനെയിരിക്കെ രജനികാന്തിനെ കണ്ടൊരു സ്ത്രീ യാചകനാണെന്ന് തെറ്റിദ്ധരിച്ചു. സൂപ്പര്‍ താരത്തിന്റെ അടുത്തെത്തിയ സ്ത്രീ 10 രൂപ ഭിക്ഷയായി നല്‍കുകയും ചെയ്തു. പുഞ്ചിരിച്ചുകൊണ്ട് രജനി ആ പത്ത് രൂപ സ്വീകരിച്ചു.

കുറച്ച് സമയം കഴിഞ്ഞ് രജനി തന്റെ കാറിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് സ്ത്രീക്ക് തനിക്ക് പറ്റിയ അബദ്ധം മനസിലായത്. സൂപ്പര്‍ സ്റ്റാറിനെ തിരിച്ചറിഞ്ഞ സ്ത്രീ രജനിയോട് മാപ്പ് പറയുകയും ചെയ്തു. അപ്പോഴും പുഞ്ചിരിച്ച് കൊണ്ട് രജനി ആ സ്ത്രീയെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ഈ സംഭവത്തിന് സാക്ഷിയായ ഒരു യുവതിയാണ് സംഭവം പുറംലോകത്ത് അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.